നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. ഈ സര്‍വേ രണ്ടുമാസം നീണ്ടുനിൽക്കുന്നതായിരിക്കും.
സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നിര്‍വ്വഹിക്കുന്നത്. രണ്ടാം തുടര്‍ ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പിആര്‍ സംവിധാനം പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന് പുറമെയാണ് സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിലേക്ക് സർവ്വേക്ക് ആളെ എത്തിക്കുന്നത്.
സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് ഈ സർവേയുടെ പ്രധാന ഉദ്ദേശം. ഒപ്പം ഇനി സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായ രൂപീകരണവും നടത്തും. സാക്ഷരതാ സര്‍വെ മാതൃകയിൽ കോളേജ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി വീടുവീടാന്തരമുള്ള വിവര ശേഖരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ 85000 സന്നദ്ധ പ്രവര്‍ത്തകരെയാണ് കേരളമാകെ ഈ സര്‍വേക്കായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. നാല് ചോദ്യങ്ങളാണ് ജനങ്ങളോട് സര്‍വേയുമായി ബന്ധപ്പെട്ട് ചോദിക്കുക. കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിര്‍ദേശങ്ങള്‍, നടപ്പാക്കി വരുന്ന വികസന പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങള്‍, നടപ്പാക്കേണ്ട ക്ഷേമപദ്ധതികള്‍, നിലവിലെ ക്ഷേമ പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്.
2031ല്‍ ഒരു വികസിത കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍വേ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുകയാണ്. എന്നാല്‍, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ജനങ്ങളിലെത്തിക്കാനുള്ള നടപടിയും ഭാവി കേരളം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാനും കൂടിയാണ് സര്‍വേ എന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളിലേക്ക് എത്താനും ജനഹിതം അറിയാനും സർക്കാർ ചെലവിലും അല്ലാതെയും പല പദ്ധതികൾ ഇടതുമുന്നണിക്കും സർക്കാരിനും ഉണ്ട്. ക്ഷേമ പ്രവർത്തനങ്ങളുടെ കണക്കെടുപ്പ് മാത്രമല്ല ഇടതുമുന്നണിയൊരുക്കുന്ന പ്രകടന പത്രികയിൽ വരെ സർവെയുടെ പ്രതിഫലനമുണ്ടാകുക തന്നെ ചെയ്യും.
നവകേരള സർവേയിലൂടെ ജനഹിതം അറിയാൻ മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർ ഭരണം പിടിക്കാനുള്ള സർക്കാരിന്റെ പുതിയ പദ്ധതിയാണിതെന്നും പറയുന്നു. കഴിഞ്ഞ 10 വർഷക്കാലത്തെ പിണറായി സർക്കാരിന്റെ ഭരണത്തിന്റെ പ്രതിഫലനം വരുന്ന തിരഞ്ഞെടുപ്പിൽ കാണാൻ കഴിയും. ഈ സർവേയിലൂടെ ഇനി കേരളത്തിൽ എന്തൊക്കെ മാറ്റങ്ങളും ക്ഷേമ പരിപാടികളും വേണമെന്ന് ജനങ്ങളുടെ താല്പര്യത്തെയും അഭിപ്രായത്തെയും കൂടി പരിഗണിച്ച് നീങ്ങാനാണ് സർക്കാരിന്റെ തീരുമാനം.
അതേസമയം മറ്റ് പ്രതിപക്ഷ പാർട്ടികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി വെക്കാനൊരുങ്ങുകയും എങ്ങനെയും ഭരണം പിടിക്കണമെന്ന തരത്തിലെ നീക്കങ്ങൾക്ക് തയ്യാറെടുക്കുകയുമാണ്. എന്തായാലും പിണറായി സർക്കാരിന്റെ ഈ പുതിയ സർവ്വേ പരിപാടി ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കുന്നത് ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്.




