ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മുന്നേറ്റം ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ഘട്ടത്തിലേക്കാണ് എത്തിനിൽക്കുന്നത്. ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം രാജ്യത്തിന് വലിയ അഭിമാനമായിരിക്കുകയാണ്. 4.18 ട്രില്യൺ യുഎസ് ഡോളറാണ് ഇന്ത്യയുടെ ജിഡിപി.
2025–26 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 8.2 ശതമാനമായി ജിഡിപി വളർച്ച രേഖപ്പെടുത്തിയ ഇന്ത്യ, ഒന്നാം പാദത്തിലെ 7.8 ശതമാനവും കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ 7.4 ശതമാനവും പിന്നിട്ടാണ് ഈ നേട്ടത്തിലെത്തിയത്. ഇതേ വേഗത തുടരുകയാണെങ്കിൽ 2030 ഓടെ ജർമ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന പ്രതീക്ഷയിലാണ്.
അടുത്ത രണ്ടര മൂന്ന് വർഷം കൊണ്ട് ജിഡിപി 7.3 ട്രില്യൺ ആകുമെന്നാണ് സർക്കാർ കണക്കുകൾ അവകാശപ്പെടുന്നത്. നിലവിൽ യുഎസ് ലോകത്തിലെ ഒന്നാം നമ്പർ സാമ്പത്തിക വ്യവസ്ഥയായി തുടരുമ്പോൾ ചൈനയാണ് രണ്ടാം സ്ഥാനത്ത്. ആഗോള സാമ്പത്തിക അരക്ഷിതാവസ്ഥയും വ്യാപാര അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യ കൈവരിച്ച മികച്ച സാമ്പത്തിക വളർച്ച ശ്രദ്ധേയവും പ്രശംസനീയവുമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകിച്ച് സ്വകാര്യ ഉപഭോഗത്തിൽ ഉണ്ടായ വർധനയാണ് ആഗോള വ്യാപാരത്തിലെ അനിശ്ചിതാവസ്ഥകൾക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ പിന്തുണയായി മാറിയത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും വളർച്ചാശേഷിയും തെളിയിക്കുന്നതായി ഇത് വിലയിരുത്തപ്പെടുന്നു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ച് ആഗോള ധനകാര്യ സ്ഥാപനങ്ങൾ പ്രതീക്ഷയോടെയുള്ള വിലയിരുത്തലുകളാണ് നടത്തുന്നത്. 6.5 ശതമാനം വളർച്ചയാണ് ലോകബാങ്ക് 2026 ൽ ഇന്ത്യ പ്രതീക്ഷിക്കുന്നത്. ജി20 രാജ്യങ്ങളിൽ അതിവേഗം വളരുന്ന സമ്പദ് ഘടനയായി ഇന്ത്യയെ മൂഡീസ് വിലയിരുത്തുന്നു. മൂഡീസിന്റെ കണക്കുകൾ പ്രകാരം 2026ൽ 6.4 ശതമാനവും 2027ൽ 6.5 ശതമാനവും സാമ്പത്തിക വളർച്ച ഇന്ത്യ കൈവരിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഐഎംഎഫ് 2026ലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 6.6 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി പരിഷ്‌കരിച്ചിട്ടുണ്ട്. ഫിച്ച് റേറ്റിംഗ്സ് ഇന്ത്യയ്ക്ക് 7.4 ശതമാനം വളർച്ച ഉണ്ടാകുമെന്ന് കണക്കാക്കുന്നതോടെ, ഭാവിയിലും ഇന്ത്യ ശക്തമായ സാമ്പത്തിക മുന്നേറ്റം തുടരാനാകുമെന്ന ആത്മവിശ്വാസം ശക്തമാകുന്നു.
വളർച്ചയുടെ വേഗതയിൽ സ്ഥിരത കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും 2047 ഓടെ എല്ലാവർക്കും ഉയർന്ന വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം മുന്നേറുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതൊക്കെ നേടുമ്പോഴും, രാജ്യത്തെ വളർച്ചയക്ക് ചീത്തപ്പേരുണ്ടാക്കുന്നത് രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ തന്നെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദീപിക പത്രത്തിൽ വന്ന മുഖപത്രം. മതവർഗ്ഗീയവാദികൾ അഴിച്ചുവിടുന്ന ആക്രമണങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും എതിരെയുള്ള വെല്ലുവിളിയാണെന്ന് പത്രം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നത്.
രാജ്യം വിവിധ മേഖലകളിൽ നേട്ടം കെെവരിക്കുമ്പോളും അതിനിടയിൽ വർഗീയതയും സ്വജന പക്ഷപാതവും കുത്തികയറ്റി ഭിന്നിപ്പിക്കാനാണ് ഇത്തരം പ്രവർത്തികൾ കൊണ്ട് സമൂഹത്തിലെ ഒരു വിഭാഗം ശ്രമിക്കുന്നത് എന്നതിന് തെളിവാണ് മുഖപ്രസംഗം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മോദി സർക്കാർ കൊണ്ടുവന്ന നേട്ടങ്ങൾ ചെറുതായി കാണാൻ സാധിക്കില്ല. ഓപ്പറേഷൻ സിന്ദൂരിലൂടെ പ്രതിരോധരംഗത്തെ ഇന്ത്യയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തു, പ്രതിരോധ രംഗത്ത് ശക്തി പകരുന്ന പല നേട്ടങ്ങളും മോദി സർക്കാർ നടപ്പിലാക്കി. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിശക്തമായ ഒരു രാജ്യമായി ഇന്ത്യ കുതിക്കുന്നതിന്റെ ഏറ്റവും വലിയ സൂചനകളാണിത്.
ഈ വർഷം തന്നെ നിരവധി രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. ലോകരാജ്യങ്ങൾ സന്ദർശിക്കുന്നതിലൂടെ അവിടെയുള്ള വികസനമാതൃകകൾ ഇന്ത്യയിൽ പ്രാവർത്തികമാക്കാനും സാമ്പത്തികപുരോഗതി കെെവരിക്കാനുമുള്ള മാർഗങ്ങൾ പഠിക്കുകയും അത് ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. സത്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ദീപിക പത്രത്തിനുളള മറുപടിയായി കാണാം.










