ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ പരീക്ഷാ പരിഷ്‌കരണം ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടത്തിയ സമരത്തിനു ശേഷം കോക്രോച്ച് ജനത പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ വിശദീകരിച്ച് അഭിജീത് ദീപ്‌കെ. കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത ഇന്ധന പദ്ധതി, തൊഴിലില്ലായ്മ, ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേട് എന്നിവയില്‍ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സ്ഥാപകനായ ദീപ്‌കെ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രഷര്‍ ഗ്രൂപ്പായി സിജെപി തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി. അതോടെ സിജെപി തൽക്കാലത്തേക്ക് എങ്കിലും രാഷ്ട്രീയപാർട്ടിയായി മാറില്ലെന്ന് വ്യക്തമായി.
‘രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയിലുള്ള വിശ്വാസം ആളുകള്‍ക്ക് നഷ്ടമായി. ഞങ്ങളുടെ പ്രതിഷേധത്തിന് രാജ്യവ്യാപക പിന്തുണ ലഭിച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയം മറന്ന് ആളുകള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കപ്പുറം പരീക്ഷാ നടത്തിപ്പുകാരിലേക്കും ഞങ്ങളുടെ പ്രതിഷേധം എത്തിച്ചേര്‍ന്നു. ഇത്തരം സ്ഥാപനങ്ങളില്‍ വിശ്വാസ്യത കൊണ്ടുവരാന്‍ ഒരു പ്രഷര്‍ ഗ്രൂപ്പ് ഉണ്ടായേ മതിയാകൂ. ഒരു പൊതുജന പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം’ -ജന്മനാടായ മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍ ദീപ്‌കെ പറഞ്ഞു.




