റിയോ ഡി ജനീറോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടി പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് നീണ്ട ഇടവേളയ്ക്കുശേഷം സൂപ്പർ താരം നെയ്മർ ടീമിൽ തിരിച്ചെത്തിയതാണ് പ്രധാന ആകർഷണം.
നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനായി കളിക്കുന്ന 34 കാരനായ നെയ്മർ, രാജ്യത്തിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അദ്ദേഹം 2023 ഒക്ടോബറിന് ശേഷം ദേശീയ ടീമിനായി കളിച്ചിരുന്നില്ല. പരിക്കുകൾ കാരണം കഴിഞ്ഞ കാലങ്ങളിൽ ടീമിൽ നിന്ന് പുറത്തായിരുന്ന നെയ്മർ ഇപ്പോൾ വീണ്ടും മടങ്ങിയെത്തുകയാണ്.
ഈ തിരഞ്ഞെടുപ്പോടെ നെയ്മർ തന്റെ നാലാമത്തെ ലോകകപ്പിനായിരിക്കും ബൂട്ടണിയുക. 2014, 2018, 2022 ലോകകപ്പുകളിലും അദ്ദേഹം ബ്രസീലിനായി കളിച്ചിരുന്നു. റിയോ ഡി ജനീറോയിൽ നടന്ന ചടങ്ങിലാണ് ആൻസലോട്ടി ടീമിനെ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനിടെ നെയ്മറുടെ പേര് വിളിച്ചപ്പോൾ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
കഴിഞ്ഞ വർഷം ബ്രസീലിന്റെ പരിശീലകനായി ചുമതലയേറ്റ 66 കാരനായ ആൻസലോട്ടി, നെയ്മറെ മുഴുവൻ വർഷവും നിരീക്ഷിച്ചിരുന്നുവെന്നും താരം നിലവിൽ മികച്ച ശാരീരികക്ഷമതയിൽ ആണെന്നും വ്യക്തമാക്കി.






