മലപ്പുറം: പൊതുമരാമത്ത് പ്രവൃത്തികൾ നിയമങ്ങൾ പാലിച്ചാണോ നടക്കുന്നത് എന്ന് പരിശോധിക്കാൻ പൊതുജന സമിതിക്ക് ഔദ്യോഗിക അനുമതി. വിവരാവകാശ നിയമത്തിലെ സെക്ഷൻ 2 (ജെ) (i) പ്രകാരമുള്ള അധികാരം വിനിയോഗിച്ച് ഏത് പൊതു പ്രവൃത്തിയുടെയും രേഖകളും നിർമ്മാണ രീതിയും നേരിട്ട് പരിശോധിക്കാൻ പൗരന്മാർക്ക് അവസരം ലഭിക്കുന്നത് മലപ്പുറം ജില്ലയിൽ ഇതാദ്യമായാണ്.
കൊണ്ടോട്ടി ചേലേമ്പ്രയിലെ ‘നേരൊച്ച’ സാമൂഹിക പ്രതികരണ വേദിക്കാണ് ജല അതോറിറ്റിയിൽ നിന്ന് ഇത്തരമൊരു സുപ്രധാന ഉത്തരവ് ലഭിച്ചത്. ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച ചേലേമ്പ്ര പഞ്ചായത്തിലെ ചേലൂപ്പാടം-പൈങ്ങോട്ടൂർ-ആലങ്ങോട്ടുചിറ റോഡിന്റെ പുനർനിർമ്മാണ വേളയിലാണ് ഈ ഔദ്യോഗിക നിരീക്ഷണം നടക്കുക. എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം തന്നെയാണോ പ്രവൃത്തികൾ നടക്കുന്നത് എന്ന് പരിശോധിക്കാൻ അനുമതി തേടി സമിതി നൽകിയ അപേക്ഷ പരിഗണിച്ചാണ് ജല അതോറിറ്റി ആറംഗ സംഘത്തെ നിശ്ചയിച്ച് ഉത്തരവിറക്കിയത്.
നേരൊച്ച കോർഡിനേറ്റർ, പ്രവർത്തകർ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്. നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം, അവ നിശ്ചിത അളവിലും അനുപാതത്തിലും തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യം, ടാറിംഗിന്റെ കനം, മറ്റ് അനുബന്ധ പ്രവൃത്തികൾ എന്നിവയെല്ലാം ഈ സംഘത്തിന് നേരിട്ട് പരിശോധിക്കാവുന്നതാണ്. പൊതു ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമ്മാണങ്ങളിൽ സുതാര്യത ഉറപ്പാക്കാനും അഴിമതി തടയാനും വിവരാവകാശ നിയമത്തിലെ ഈ സാധ്യത വഴി സാധിക്കും. റോഡ് പ്രവൃത്തികളിൽ പൊതുജന മേൽനോട്ടം ഉറപ്പാക്കുന്ന ഈ മാതൃക ജില്ലയിലെ മറ്റ് നിർമ്മാണ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ ഇത് പ്രചോദനമാകും.






