മസ്കറ്റ്: ഒമാൻ–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിന്‍ താരിഖിന്‍റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
വ്യാഴാഴ്ച നടന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുന്നതിനുള്ള വിവിധ മാർഗങ്ങൾ വിശദമായി വിലയിരുത്തി. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിന്റെ ഭാഗമായി ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തിയത്.
ഇരു രാജ്യങ്ങളിലെയും വ്യാപാരവും നിക്ഷേപ സഹകരണവും ഗണ്യമായി വർധിപ്പിക്കുകയാണ് സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ പ്രധാന ലക്ഷ്യം. ചരക്കുകളുടെയും സേവനങ്ങളുടെയും ഗതാഗതം ലളിതമാക്കുന്നതിനൊപ്പം, ഊർജം, സാങ്കേതികവിദ്യ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ സഹകരണത്തിനുള്ള പുതിയ വഴികൾ തുറക്കുന്നതാണ് കരാർ.
ഒമാൻ സർക്കാരിനെ പ്രതിനിധീകരിച്ച് വാണിജ്യം, വ്യവസായം, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ് കരാറിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വാണിജ്യ–വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കരാറിൽ ഒപ്പുവെച്ചു.






