ഷൊർണൂർ: കേരളമൊട്ടാകെ യുഡിഎഫ് തരംഗം ശക്തമായി വീശിയപ്പോഴും ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ഷൊർണൂർ മാറ്റമില്ലാതെ നിലനിർത്തി സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ പി. മമ്മിക്കുട്ടി. കോൺഗ്രസ് സ്ഥാനാർഥി പി. ഹരിഗോവിന്ദനെ 16,517 വോട്ടുകൾക്കാണ് മമ്മിക്കുട്ടി പരാജയപ്പെടുത്തിയത്. മമ്മിക്കുട്ടിക്ക് 70,583 വോട്ടുകൾ ലഭിച്ചപ്പോൾ ഹരിഗോവിന്ദന് 54,066 വോട്ടുകളും മൂന്നാം സ്ഥാനത്തെത്തിയ അഡ്വ. ശങ്കു ടി. ദാസ് 33,264 വോട്ടുകളും നേടി.
രൂപീകരണകാലം മുതൽ ഇടതുപക്ഷത്തോടൊപ്പം നിന്നുവരുന്ന മണ്ഡലമാണ് ഷൊർണൂർ. ഷൊർണൂർ, ചെർപ്പുളശ്ശേരി നഗരസഭകളും ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ട ഈ മണ്ഡലത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. അന്ന് സിപിഎമ്മിലെ കെ.എസ്. സലീഖ യുഡിഎഫ് സ്ഥാനാർഥി ശാന്ത ജയറാമിനെ തോൽപ്പിച്ച് ആദ്യ എംഎൽഎയായി. 2016ൽ പി.കെ. ശശി ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി വിജയിച്ചു. 2021ൽ പി. മമ്മിക്കുട്ടിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. ഈ തെരഞ്ഞെടുപ്പിൽ സിപിഎം വിട്ട പി.കെ. ശശി അയൽ മണ്ഡലമായ ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഓരോ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം ഭൂരിപക്ഷം വർധിപ്പിച്ചുവരുന്ന പ്രവണത ഷൊർണൂരിൽ ശ്രദ്ധേയമാണ്. 2011ൽ 13,493, 2016ൽ 24,547, 2021ൽ 36,674 എന്നിങ്ങനെ ഭൂരിപക്ഷം ഉയർന്നിരുന്നു. എന്നാൽ ഇത്തവണ ഭൂരിപക്ഷത്തിൽ കുറവ് രേഖപ്പെടുത്തി. മറുവശത്ത്, മൂന്ന് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസിന് ഓരോ തവണയും വോട്ട് വിഹിതം കുറഞ്ഞു. വിവിധ സ്ഥാനാർഥികളെ പരീക്ഷിച്ചെങ്കിലും വിജയം കൈവരിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. എൻഡിഎയുടെ ഭാഗമായ ബിഡിജെഎസും ബിജെപിയും മാറിമാറി മത്സരിച്ച ഈ മണ്ഡലത്തിൽ അവർ ഓരോ തവണയും തങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതും ശ്രദ്ധേയമാണ്.




