കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് സിപിഎം നേതാവ് പി. ജയരാജൻ. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പി. ജയരാജന്റെ വിമർശനം.
പ്രോസിക്യൂഷൻ ഫലപ്രദമായി ഇടപെട്ടോ, അതിജീവിതയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിച്ചോ, കോടതി നിർദേശങ്ങൾ കൃത്യമായി പാലിച്ചോ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും ഉത്തരവാദികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരായ തുടർ അപ്പീൽ നടപടികളിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമസംഘത്തെ സർക്കാർ നിയോഗിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം പ്രോസിക്യൂഷന്റെ വീഴ്ച സംബന്ധിച്ച ആരോപണങ്ങളിലും അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലത്തായി കേസിന്റെ ആദ്യഘട്ടത്തിൽ സിപിഎമ്മും എൽഡിഎഫ് സർക്കാരും പ്രതിയുമായി ഒത്തുകളിക്കുന്നുവെന്ന വ്യാപക ആരോപണം ഉയർന്നിരുന്നു. എന്നാൽ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോയതിന്റെ ഫലമായാണ് വിചാരണക്കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതെന്നും അന്നത്തെ ആരോപണങ്ങളുടെ പൊള്ളത്തരം ഇതോടെ വ്യക്തമായെന്നും ജയരാജൻ പറഞ്ഞു. കെ.കെ. ശൈലജ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സിപിഎമ്മും അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതിനായി ഇടപെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ നിലവിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന സംശയം ഉയർന്നിരിക്കുകയാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. അതിജീവിതയുടെ കുടുംബത്തെ ആവശ്യമായ രീതിയിൽ അറിയിച്ചില്ലെന്നും കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്നും ഉയരുന്ന ആരോപണങ്ങൾ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്നും കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി പത്മരാജന് ജാമ്യം അനുവദിച്ചത്. കേസിൽ പ്രോസിക്യൂഷൻ വീഴ്ചയുണ്ടായെന്ന ആരോപണം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും നേരത്തെ ഉന്നയിച്ചിരുന്നു.
പാലത്തായി കേസിൽ സിപിഎമ്മിനെതിരെ നേരത്തെ ഉയർന്ന ആരോപണങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും യഥാർഥ ഒത്തുകളി നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. വിഷയത്തിൽ യുഡിഎഫും മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













