ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള ഒരു സമ്പൂർണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിനാൽ രാജ്യം ജാഗ്രതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഇന്ത്യയെ ഒരു തരത്തിലും അവഗണിക്കാൻ കഴിയില്ല. പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനിൽ നിന്നടക്കം ആക്രമണങ്ങൾ തുടരാൻ ഇന്ത്യയ്ക്കു കഴിയും. അതൊരു പൂർണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാൻ കഴിയില്ല’’– ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
അതിർത്തി കടന്നുള്ള ആക്രമണങ്ങളോ അതിക്രമങ്ങളോ ഇന്ത്യ നടത്താൻ സാധ്യതയുണ്ടെന്നും അതിനാൽ ഇസ്‌ലാമാബാദ് പൂർണ്ണ ജാഗ്രതയിൽ ആയിരിക്കണമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിനെ ‘‘88 മണിക്കൂർ നീണ്ട ട്രെയിലർ’’ എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ഈ പരാമർശങ്ങൾ വരുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് ഇസ്‌ലാമാബാദ് ശ്രമിച്ചാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും കരസേനാ മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു.










