ന്യൂഡൽഹി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അടുത്തിടെ നടന്ന ചാവേർ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന പാക് ആരോപണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. പാകിസ്ഥാൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സ്വന്തം ആഭ്യന്തര സുരക്ഷാ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പതിവ് തന്ത്രത്തിന്റെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. ബലൂചിസ്ഥാനിലെ ദീർഘകാല രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം, ഓരോ അക്രമ സംഭവത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇത് സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും, മേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഹരിക്കുന്നതിലേക്കാണ് പാകിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലൂചിസ്ഥാനിൽ പാക് ഭരണകൂടം നടത്തുന്ന അടിച്ചമർത്തൽ, ക്രൂരത, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ അന്താരാഷ്ട്ര തലത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും ജയ്സ്വാൾ വ്യക്തമാക്കി. ആക്രമണങ്ങളിൽ പങ്കെടുത്തവർക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന ആരോപണം പാകിസ്ഥാൻ സൈന്യവും ആഭ്യന്തര മന്ത്രി മോഹ്‌സിൻ നഖ്വിയും ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണം. ഇതിനിടെ, ബലൂചിസ്ഥാനിൽ നടന്ന അക്രമണങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാനും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിമത സംഘം സുരക്ഷാസേനകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്.
ശനിയാഴ്ച സാധാരണക്കാരുടെ വേഷം ധരിച്ചെത്തിയ ആയുധധാരികൾ ആശുപത്രികൾ, സ്കൂളുകൾ, ബാങ്കുകൾ, വിപണികൾ എന്നിവിടങ്ങളിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ക്വെറ്റ, ഗ്വാഡർ, മാസ്ത്യംഗ്, നോഷ്കി ജില്ലകളിൽ ഏകദേശം ഒരേ സമയത്താണ് ആക്രമണങ്ങൾ നടന്നത്. സംഭവങ്ങൾക്ക് പിന്നാലെ ബലൂച് വിമതർക്കെതിരെ പാകിസ്ഥാൻ സൈന്യം ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു.










