കോട്ടയം: സംസ്ഥാനസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ തുറക്കുന്നുവെന്നും ഫീസടച്ചാൽ ബാറിന്റെ പ്രവർത്തനസമയം വെളുപ്പാൻകാലം വരെ നീട്ടിക്കൊടുക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം ആരോപിച്ചു.
കെസിബിസിയും പാലാ മദ്യവിരുദ്ധസമിതിയും ചേർന്ന് പാലായിൽ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കഴിഞ്ഞ പത്തുവർഷമായി സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ അനുവദിക്കുന്നു. ഫീസ് കൊടുത്താൽ ബാറിന്റെ പ്രവർത്തനസമയം വെളുപ്പാൻകാലം വരെ നീട്ടിക്കൊടുക്കാൻ സർക്കാർ തയ്യാറാണ്, ബിഷപ്പ് പറഞ്ഞു.
സർക്കാരിന്റെ കയ്യിലാണ് അധികാരമുള്ളതെന്നും സർക്കാർ വിചാരിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കൂവെന്നും പാലാ അതിരൂപത പറഞ്ഞു. മദ്യത്തിന് പേരിടാൻ അപേക്ഷ ക്ഷണിച്ച സർക്കാരാണെന്നും പാലക്കാട് പുതിയ മദ്യനിർമാണശാല തുടങ്ങിയ സർക്കാരാണെന്നും തുടങ്ങി രൂക്ഷമായ വിമർശനങ്ങളാണ് പാലാ അതിരൂപത ഉന്നയിച്ചിരിക്കുന്നത്.






