വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കാനുള്ള സാധ്യതകൾ യുഎസ് പരിശോധിക്കുന്നതായി റിപ്പോർട്ട്. പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുതിർന്ന സൈനിക കമാൻഡർമാർ കരയുദ്ധത്തിനുള്ള സാധ്യത ഉൾപ്പെടെയുള്ള വിവിധ നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപിൽ അവതരിപ്പിച്ചതായാണ് വിവരം. എന്നാൽ, കരസേനയെ ഇറാനിലേക്ക് അയയ്ക്കണോ എന്നത് ഇപ്പോഴും ട്രംപ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, “സൈനികരെ അയക്കുന്നില്ല” എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ അങ്ങനെ തീരുമാനമുണ്ടായാൽ അത് നേരത്തെ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. യുഎസ് കരസേനയുടെ സാധ്യതയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ച്, എല്ലാ സാധ്യതകളും പരിശോധിക്കുന്നത് പെന്റഗണിന്റെ ചുമതലയാണെന്നും ഇത് അന്തിമ തീരുമാനമല്ലെന്നും വ്യക്തമാക്കി.
ഇതിനിടെ, യുഎസ് കരയാക്രമണ സാധ്യതകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇറാൻ ശക്തമായ പ്രതികരണം നൽകി. കര ആക്രമണം നടന്നാൽ അമേരിക്കക്ക് വലിയ തിരിച്ചടി നൽകുമെന്ന് ഒരു ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ഇറാൻ വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഇറാനിയൻ മണ്ണിൽ കര ആക്രമണം നടത്തുന്നത് റെഡ് ലൈൻ ആണെന്നും, അത്തരത്തിലുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും ഉയരുകയാണ്.






