വാഷിങ്ടൺ: ഇന്ത്യ–യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ന് ന്യൂയോർക്കിൽ പുനരാരംഭിക്കുന്നു. ഇതിനായി കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം അമേരിക്കയിലെത്തി. യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രിയർ, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് എന്നിവർ ചർച്ചകളിൽ പങ്കെടുക്കും.
ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ ഉടൻ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, എച്ച്–1ബി വിസ ഫീസ് വർധനയോടുള്ള ഇന്ത്യയുടെ ആശങ്ക ചർച്ചയിൽ ഉന്നയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. യുഎസ് ഭരണകൂടം പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്ന് രാവിലെ 9:31 മുതൽ ഫീസ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
നിലവിലുള്ള എച്ച്–1ബി വിസകൾക്കും പുതുക്കലുകൾക്കും അധിക ഫീസ് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അപേക്ഷകൾക്കു മാത്രമായിരിക്കും ഒരുതവണയായി ഈ തുക അടയ്ക്കേണ്ടത്.പുതിയ നയത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് രംഗത്തെത്തി. ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ തന്നെ ചർച്ചകൾ നടത്തുമെന്നും അവർ വ്യക്തമാക്കി.






