പാലക്കാട്: ഒറ്റപ്പാലത്ത് പി.കെ ശശിയെ നിലംതൊടാൻ അനുവദിക്കില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന “കരടുകളെ” എടുത്തുകളയും എന്നും, വർഗ്ഗശത്രുവിന് സൂചികുത്താനുള്ള ഇടം പോലും ഈ നാട് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വിജയരാഘവൻ ഈ പരാമർശം നടത്തിയത്.
അതേസമയം, പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷനിൽ ജില്ല സെക്രട്ടറിയെതിരെ പി.കെ ശശി അതിരൂക്ഷ വിമർശനം ഉയർത്തിയിരുന്നു. “സ്പിരിറ്റ് കച്ചവടക്കാരൻ” എന്ന പരാമർശം ഗൗരവത്തോടെ കാണുന്നുവെന്നതാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. ശശി നിയമനടപടിയിലേക്ക് നീങ്ങിയില്ലെങ്കിൽ വിമർശനം കൂടുതൽ കടുപ്പിക്കാനിടയുണ്ടെന്നും വിലയിരുത്തുന്നു. ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിൽ തെളിവുകൾ പുറത്തുവിടണമെന്നും നേതൃത്വം വെല്ലുവിളിച്ചു.
മണ്ണാർക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ഷൊർണൂർ, കോങ്ങാട്, ചിറ്റൂർ എന്നീ മണ്ഡലങ്ങളിൽ ശശിയുടെ നേതൃത്വത്തിലുള്ള മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയ്ക്ക് സ്വാധീനമുണ്ടെന്നാണ് വിലയിരുത്തൽ. ഈ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിപിഎം ജില്ലാ നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.






