ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ സർക്കാർ നടപടിയിൽ കെ കെ രാഗേഷിന്റെ നിലപാട് തള്ളി ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി പി കെ ശ്രീമതി. ഉദ്യോഗസ്ഥരെ സർക്കാർ മാറുമ്പോൾ മാറ്റുന്നത് സാധാരണ നടപടിയാണെന്നും ഇതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നും ശ്രീമതി പ്രതികരിച്ചു.
കെ കെ രാഗേഷിന്റെ പ്രസ്താവനയിൽ വ്യക്തതയില്ലെന്നും, നടപടിയിൽ മറ്റെന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹം അത് വിശദീകരിക്കണമെന്നും ശ്രീമതി പറഞ്ഞു. ദിവ്യ എസ് അയ്യർ മികച്ച ഉദ്യോഗസ്ഥയാണെന്നും ഏത് സർക്കാരായാലും അവർ സത്യസന്ധമായി പ്രവർത്തിക്കുമെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
വ്യക്തിപരമായി നോക്കുമ്പോൾ ദിവ്യയെ മാറ്റേണ്ടതില്ലെന്ന അഭിപ്രായമാണുള്ളതെന്നും എന്നാൽ ഇത്തരം സ്ഥലംമാറ്റങ്ങൾ സർക്കാർ മാറുമ്പോൾ സാധാരണ ഉണ്ടാകുന്നതാണെന്നും അവർ വ്യക്തമാക്കി. വിഷയം വിവാദമാക്കേണ്ടതില്ലെന്നും ശ്രീമതി പറഞ്ഞു.
വിഴിഞ്ഞം എംഡി സ്ഥാനത്തെ മാത്രം ചർച്ചയാക്കുന്നത് എന്തിനാണെന്നും മറ്റ് ഉദ്യോഗസ്ഥരുടെ മാറ്റങ്ങൾ ചർച്ചയായില്ലെന്നും ശ്രീമതി ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും വ്യക്തതയില്ലെന്നും ‘കൂടുതൽ പറയിപ്പിക്കരുത്’ എന്ന പരാമർശത്തിന്റെ ഉദ്ദേശം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നേരത്തെ കെ കെ ശൈലജയും ദിവ്യ എസ് അയ്യരെ മാറ്റിയ നടപടിയെ സ്വാഭാവികമെന്നാണ് വിശേഷിപ്പിച്ചത്. പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥ തലത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകണമെന്നും ശൈലജ പ്രതികരിച്ചിരുന്നു.
അതേസമയം, ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയെ സഹായിക്കാനാണെന്നായിരുന്നു സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ആരോപണം. ദിവ്യയെ മാറ്റാൻ അദാനി അധികൃതർ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തിൽ സിപിഐഎമ്മിനുള്ളിലെ വ്യത്യസ്ത നിലപാടുകൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.












