ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനം. ഭരണിക്കാവ് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾസംഘം ചേർന്ന് റാഗിങ്ങ് ചെയ്‌തെന്നും മർദിച്ചെന്നുമാണ് പരാതി. തിങ്കളാഴ്ച വൈകിട്ട് ഹോസ്റ്റലിനുള്ളിൽ വെച്ചായിരുന്നു സംഭവം.
അതേസമയം റാഗിങ് നടന്നിട്ടില്ലെന്നാണ് നവോദയ സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമി വിശദീകരിക്കുന്നത്. കുട്ടികൾ തമ്മിൽ ഉണ്ടായ പ്രശ്ങ്ങളുടെ തുടർച്ചയാണ് മർദ്ദനമുണ്ടായതെന്നും റാഗിങ്ങല്ലെന്നും പ്രിൻസിപ്പൽ പറയുന്നു. സംഭവത്തെ തുടർന്ന് 6 പ്ലസ് വൺ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു.
വിദ്യാർത്ഥിയെ കൂട്ടികൊണ്ടുപോയി ചോദ്യം ചോദിക്കുകയും, തെറ്റായ ഉത്തരം നൽകിയെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥിയെ മർദിച്ചത്. വിദ്യാർത്ഥിയുടെ ശരീരത്ത് മർദനമേറ്റതിന്റെ പാടുകളുണ്ട്. തുടർന്ന് സംഭവം നടന്നതിന്റെ പിറ്റേ ദിവസം രക്ഷിതാക്കൾ എത്തിയാണ് വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ മാന്നാർ പോലീസിൽ പരാതി നൽകി. ഇതിനു മുൻപും അവിടെ റാഗിങ്ങ് കേസ് നടന്നിട്ടുണ്ടെന്നാണ് മർദനമേറ്റ വിദ്യാർത്ഥി പറയുന്നത്. സ്കൂൾ അധികൃതരുടെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്.




