കൊൽക്കത്ത: തൃണമൂലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മറ്റൊരു രാജ്യസഭാ എംപി കൂടി രാജിവെച്ചു. രാജ്യസഭാ അംഗമായ പ്രകാശ് ചിക് ബറൈക്ക് ആണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി രാജ്യസഭാ എംപിയാണിത്.
ഇതിന് മുമ്പ് സുഷ്മിത ദേബ്, സുഗേന്ദു ശേഖര്‍ റോയ് എന്നിവർ രാജിവെച്ചിരുന്നു. ഈ രാജിയോടെ രാജ്യസഭയിലെ ടിഎംസിയുടെ അംഗബലം 13ൽ നിന്ന് 10 ആയി കുറഞ്ഞു.
രാജ്യസഭാ ചെയർമാനായ സി പി രാധാകൃഷ്ണന് അയച്ച കത്തിലൂടെയാണ് പ്രകാശ് ചിക് ബറൈക്ക് രാജി സമർപ്പിച്ചത്. രാജ്യസഭാംഗത്വത്തിൽ നിന്ന് രാജിവെക്കുന്നതായും രാജി ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റ് അംഗമെന്ന നിലയിൽ ലഭിച്ച പിന്തുണയ്ക്കും സഹകരണത്തിനും രാജ്യസഭാ സെക്രട്ടേറിയറ്റിനും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അതേസമയം, പാർട്ടിക്കുള്ളിലെ ഭിന്നതകൾ ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിരവധി നേതാക്കളും ജനപ്രതിനിധികളും വിമത ചേരിയിലേക്ക് നീങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടിഎംസിയുടെ ചില ലോക്സഭാ അംഗങ്ങൾ പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കാൻ നീക്കം നടത്തുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ടിഎംസി നേതാക്കളായ യൂസഫ് പത്താൻ, ശത്രുഘ്‌നൻ സിൻഹ, സയോണി ഘോഷ് എന്നിവരുടെ പേരുകളും വിമത നീക്കങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
പാർട്ടിയിൽ നിന്ന് ഉടൻ രാജിവയ്ക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യാതെ, കൂറുമാറ്റ നിരോധന നിയമത്തിലെ അയോഗ്യത ഒഴിവാക്കി പ്രത്യേക പാർലമെന്ററി ഗ്രൂപ്പായി പ്രവർത്തിക്കാനാണ് വിമത വിഭാഗത്തിന്റെ ആലോചനയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായ രാജികളും പാർട്ടിക്കുള്ളിലെ ഭിന്നതകളും പശ്ചിമ ബംഗാളിൽ ടിഎംസിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറുകയാണ്.






