മോസ്കോ: റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിന്റെ പീരങ്കി-മിസൈൽ ആയുധശേഖര വിതരണ വിഭാഗം മേധാവിയായ കേണൽ ദമീർ ദവിദോവാണ് മരിച്ചത്. മോസ്കോയ്ക്ക് സമീപമുള്ള ബാലാഷിഖ നഗരത്തിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച പുലർച്ചെ ദവിദോവ് സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ കീഴിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് വാഹനം പൂർണമായും കത്തിനശിക്കുകയും നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചുകയറുകയും ചെയ്തു.
സംഭവസ്ഥലത്തുണ്ടായിരുന്നവർ കത്തുന്ന വാഹനത്തിൽ നിന്ന് ദവിദോവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി. റഷ്യൻ സായുധസേനയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്ന സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന നിർണായക ചുമതലയായിരുന്നു ദവിദോവ് വഹിച്ചിരുന്നത്.
സംഭവവിവരം റഷ്യൻ പ്രസിഡന്റിനെ അറിയിച്ചതായി ക്രെംലിൻ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന സംശയവും റഷ്യൻ ഭരണകൂടം പ്രകടിപ്പിക്കുന്നുണ്ട്.
ഉന്നത സൈനിക-രാഷ്ട്രീയ നേതാക്കൾക്ക് കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം നടന്നത്. അതിനാൽ ഇത് റഷ്യയുടെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന് വലിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിന് മുമ്പും സമാന പ്രദേശത്ത് നടന്ന വാഹന സ്ഫോടനത്തിൽ റഷ്യൻ സായുധസേനയുടെ ഉപമേധാവി കൊല്ലപ്പെട്ടിരുന്നു. യുക്രെയ്ൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് തലസ്ഥാന നഗരത്തിന് സമീപം വീണ്ടും ഉന്നത സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.






