മൂവാറ്റുപുഴ: എട്ടുവയസ്സുകാരനെ 21കാരി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോടതി തുടർനടപടികൾ അവസാനിപ്പിച്ചു. പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് മൂവാറ്റുപുഴ പോക്സോ കോടതി നടപടി അവസാനിപ്പിക്കാൻ അനുമതി നൽകിയത്.
മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീറാണ് കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ അനുമതി നൽകിയത്. പോക്സോ നിയമം നിലവിൽ വന്നതിന് ശേഷം ജില്ലയിൽ ആദ്യമായാണ് കോടതിയിലെത്തിയ ഒരു കേസ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി റിപ്പോർട്ട് നൽകുകയും കോടതി അത് അംഗീകരിക്കുകയും ചെയ്യുന്നത്.
2022 സെപ്റ്റംബർ 4നാണ് ഉരുളൻതണ്ണി സ്വദേശിനിയായ കുട്ടിയുടെ അമ്മ പരാതി നൽകിയത്. 2021 ഏപ്രിൽ 15 മുതൽ മേയ് 1 വരെ യുവതി കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് കുട്ടംപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എന്നാൽ തുടരന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മയുടെ ബന്ധുവിനെതിരെ യുവതി നൽകിയ പീഡന പരാതിയുടെ വിരോധത്തിലാണ് യുവതിക്കെതിരെ വ്യാജ പരാതി നൽകിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
കുട്ടിയുടെയും പരാതിക്കാരിയായ അമ്മയുടെയും മൊഴികളിൽ വൈരുധ്യമുണ്ടായതും അന്വേഷണത്തിൽ സംശയത്തിന് കാരണമായി. പീഡനം നടന്നതായി പറയുന്ന സ്ഥലത്ത് യുവതി എത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
കൂടാതെ, പരാതിക്കാരിയായ അമ്മയും യുവതിക്കെതിരെ പരാതി നൽകിയ ബന്ധുവും തമ്മിൽ ഈ കാലയളവിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കണമെന്ന ശുപാർശയോടെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.




