കോഴിക്കോട്: കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, മുസ്ലീംലീഗ് നേതാവിൻ്റെ മകനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കൊടിയത്തൂർ പഴം പറമ്പ് സ്വദേശി ഇർഫാനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി മാവൂർ പൊലീസ് അറിയിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുസ്ലീംലീഗ് മെമ്പർ ആയിഷ ചേലപ്പുറത്തിന്റെ മകനാണ് പ്രതിയായ ഇർഫാൻ. മർദ്ദനമേറ്റ തൻസീഫുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് അക്രമത്തിലും സഹോദരങ്ങളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിലും കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് അയൽവാസിയും സുഹൃത്തുമായ ഇർഫാൻ തൻസീഫിനെ വീട്ടിലെത്തി മർദ്ദിച്ചത്. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ഇർഫാനെ അന്വേഷിച്ച് ബൈക്കിൽ വരികയായിരുന്ന സഹോദരങ്ങളായ തസ്‌നീം, തൻസീൽ എന്നിവരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
അപകടം വരുത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതിക്ക് രക്ഷപ്പെടാൻ സഹായിച്ചെന്ന് സംശയിക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിന്റെ ഭാഗമായി ഇർഫാനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
മർദ്ദനത്തിൽ പരുക്കേറ്റ തൻസീഫും, വാഹനമിടിയിൽ ഗുരുതരമായി പരുക്കേറ്റ തസ്‌നീം, തൻസീൽ എന്നിവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില അപകടകരമല്ലെന്നും നിലവിൽ അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.










