ന്യൂഡൽഹി: ഹരിയാന പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ കേസ് അന്വേഷണത്തിൽ നിർണായക മുന്നേറ്റം. ഹരിയാന പൊലീസ് ഐഎഎസ് ഉദ്യോഗസ്ഥ അമ്നീത് കൗറിനെയും സഹോദരനെയും പ്രതികളായി ചേർത്തു. സന്ദീപിന്റെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പുരൻ കുമാറിനെതിരായ കേസിൽ അന്വേഷണം നടത്തിയ സന്ദീപ് കടുത്ത പീഡനത്തിന് ഇരയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വിവരം കുടുംബത്തെ അറിയിച്ചതിന് ശേഷമാണ് സന്ദീപിന്റെ പോസ്റ്റ്‌മോർട്ടത്തിന് അവർ അനുമതി നൽകിയത്. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം ജുലാനയിൽ നടക്കും.
അതേസമയം, ഹരിയാന എഡിജിപി പുരൻ കുമാറിനെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഒൻപത് പേജുള്ള കുറിപ്പും വിൽപത്രവും എഴുതി വച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്. ആത്മഹത്യാ പ്രേരണയും എസ്‌സി,എസ്ടി നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ,ശക്തമായ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.






