കണ്ണൂർ: വടക്കൻ കേരളത്തിന്റെ ആയോധന പൈതൃകം ലോകത്തിന് മുന്നിലെത്തിക്കുന്നതിനായി പൊന്ന്യം പുല്ലോടിയിൽ നിർമിക്കുന്ന കളരി മ്യൂസിയം യാഥാർത്ഥ്യമാകുന്നു. വടക്കൻപാട്ടിലെ വീരചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണിൽ ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന മ്യൂസിയം കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. വരുന്ന മാർച്ചോടെ പദ്ധതി നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ചരിത്രപ്രസിദ്ധമായ തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും ഏറ്റുമുട്ടിയ പൊന്ന്യത്തങ്കത്തിന്റെ സ്മരണ പുതുക്കി ഈ വർഷത്തെ പൊന്ന്യത്തങ്കം ഫെബ്രുവരി 16 മുതൽ 22 വരെ നടക്കും.
കതിരൂർ പഞ്ചായത്ത്, പുല്ലോടി പാട്യം ഗോപാലൻ സ്മാരക വായനശാല, കേരള ഫോക്ലോർ അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദേശത്തുനിന്നുള്ളവർ ഉൾപ്പെടെ ഇരുപതിലധികം കളരി സംഘങ്ങൾ അഭ്യാസപ്രകടനങ്ങളുമായി ഇത്തവണ എത്തും.










