പാരിസ്: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ പോർച്ചുഗലിന് കനത്ത തിരിച്ചടി. റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ അയർലൻഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഇതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ടീം ഇനിയും കാത്തിരിക്കണം.
ഗ്രൂപ്പ് എഫിൽ മുന്നിൽ നിൽക്കുന്ന പോർച്ചുഗലിന് അയർലൻഡിനെ തോൽപ്പിച്ചാൽ നേരിട്ടുള്ള യോഗ്യത ഉറപ്പാക്കാനാകുമായിരുന്നു. നാലു മത്സരങ്ങളിലുടനീളം തോൽവി അറിയാത്ത നിലയിൽ ഇറങ്ങിയെങ്കിലും, ശക്തമായ പ്രതിരോധവും തിരിച്ചടികളും നടത്തി അയർലൻഡ് പോർച്ചുഗലിന്റെ പ്രതീക്ഷകൾ തകർത്തു.
17-ാം മിനിറ്റിൽ ആദ്യ ലീഡും 45-ാം മിനിറ്റിൽ രണ്ടാം ഗോളുമായാണ് അയർലൻഡ് മുന്നേറ്റം ശക്തിപ്പെടുത്തിയത്. ഇരു ഗോളുകളും ട്രോയ് പാരറ്റ് നേടി. പന്തടക്കത്തിലും ഗോൾ ശ്രമങ്ങളിലും പോർച്ചുഗൽ മുന്നിലായിരുന്നുവെങ്കിലും ലക്ഷ്യം കണ്ടെത്താൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ 61-ാം മിനിറ്റിലാണ് സൂപ്പർതാരം ക്രിസ്‌റ്റ്യാനോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത്.
പോർച്ചുഗലിനായി 226 മത്സരം കളിച്ച റൊണാൾഡോയുടെ ആദ്യ ചുവപ്പ് കാർഡാണിത്. ഇതോടെ ഞായറാഴ്ച അർമേനിയയ്‌ക്കെതിരായ അവസാന യോഗ്യത റൗണ്ട് മത്സരം താരത്തിന് നഷ്ടമാകും. നിലവിൽ അഞ്ച് കളിയിൽ 10 പോയിന്റാണ് പോർച്ചുഗലിന്. രണ്ട് പോയിന്റിന് പിന്നിൽ ഹംഗറി രണ്ടാം സ്ഥാനത്തും ഏഴ് പോയിന്റുമായി അയർലൻഡ് മൂന്നാം സ്ഥാനത്തുമാണ്.






