തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകീട്ട് 7 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ വിവിധ മേഖലകളിൽ വൈദ്യുതി തടസപ്പെട്ടേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ നിയന്ത്രണം ഉണ്ടായേക്കും.
പീക്ക് സമയങ്ങളിൽ കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് നിയന്ത്രണത്തിന് പ്രധാന കാരണം. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാജ്യത്ത് വൈദ്യുതി ആവശ്യകത ഉയർന്നതും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടായതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത മുൻദിവസത്തേക്കാൾ ഏകദേശം 5 ജിഗാവാട്ട് വർധിച്ച് ഇന്നലെ രാവിലെ 10:45ഓടെ 255 ജിഗാവാട്ടിലെത്തിയതായി ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അടിയന്തര സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ദക്ഷിണ മേഖലയിലെ വൈദ്യുതി ആവശ്യകതയിൽ മാത്രം 1.5 ജിഗാവാട്ടിന്റെ വർധനവുണ്ടായതായും സന്ദേശത്തിൽ പറയുന്നു. സൗരോർജ ഉത്പാദനം ലഭ്യമല്ലാത്ത സമയങ്ങളിലും വൈദ്യുതി ആവശ്യകത ഉയർന്ന നിലയിൽ തുടരുമെന്നാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ.
വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം തുടർന്നാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും പീക്ക് സമയങ്ങളിൽ ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് സൂചന.




