മണിപ്പൂർ: മണിപ്പൂരില്‍ നിലവിലുണ്ടായിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നത്. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും. ബിജെപി നേതാവായ യുംനാം ഖേംചന്ദ് സിങിനെ മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഖേംചന്ദ് സിങിനെ നേതാവായി തീരുമാനിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ബുധനാഴ്ച അദ്ദേഹം ഗവര്‍ണറെ സന്ദര്‍ശിച്ചു.
കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവും മുന്‍മന്ത്രിയുമായ നെംചാ കിപ്‌ജെന്‍ ഉപമുഖ്യമന്ത്രിയാകും. മെയ്തേയ് വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് ബിരേന്‍ സിങ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ-പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിരുന്നു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിന്‍ഗ്ജാമെയ് മണ്ഡലത്തില്‍ നിന്നാണ് ഖേംചന്ദ് സിങ് വിജയിച്ചത്. 2017-ലും ഇതേ മണ്ഡലത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിജയം. മണിപ്പൂര്‍ നിയമസഭയുടെ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.










