ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ ആൻഡ്രൂ രാജകുമാരന്റെ ശേഷിക്കുന്ന പദവികൾ നീക്കം ചെയ്യാൻ ബക്കിങ്ഹാം കൊട്ടാരം. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് രാജകൊട്ടാരം എത്തിയത്. “ആൻഡ്രൂ രാജകുമാരന്റെ സ്റ്റൈൽ, പദവികൾ, ബഹുമതികൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക നടപടിക്രമം ഇന്ന് ആരംഭിച്ചു,” ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.
“ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നറിയപ്പെടും. രാജകൊട്ടാരത്തിൽ താമസിക്കുന്നതിനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം മറ്റൊരു സ്വകാര്യ സ്ഥലത്തേക്ക് താമസം മാറും. ആൻഡ്രൂവിന്റെ പെൺമക്കളായ രാജകുമാരി യൂജെനിയും രാജകുമാരി ബിയാട്രീസും ഒരു പരമാധികാരിയുടെ മകന്റെ പെൺമക്കളായതിനാൽ അവരുടെ സ്ഥാനപ്പേരുകൾ നിലനിർത്തുമെന്നും, ആൻഡ്രുവിനൊപ്പം അദ്ദേഹത്തിന്റെ മുൻ ഭാര്യ സാറാ ഫെർഗൂസണും രാജകൊട്ടാരത്തിൽ നിന്ന് മാറുമെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
1996 ൽ ഇരുവരും വിവാഹമോചനം നേടിയെങ്കിലും അവർ മുൻ ഭർത്താവിനൊപ്പം രാജകൊട്ടാരത്തിൽ തുടർന്ന് താമസിക്കുകയായിരുന്നു. രാജ പദവികൾ പിൻവലിക്കാനുള്ള തീരുമാനത്തെ ആൻഡ്രൂ എതിർത്തില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.










