കോട്ടയം: സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ വിഷയങ്ങൾ പരിഹരിക്കാൻ പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് ‘ഔഡി ആൾട്ടറം പാട്രം’ എന്ന ലാറ്റിൻ സൂക്തം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. പങ്കാളിത്ത സഭയുടെ ആത്മാവോടെ സമുദായത്തിന്റെ ഉന്നമനത്തിനായി ഏവരും മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സീറോ മലബാർ സഭ ഈ വർഷം സമുദായ ശാക്തീകരണ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി, ‘സമുദായ ശാക്തീകരണം’ എന്ന കേന്ദ്രവിഷയത്തെ ആസ്പദമാക്കി വിപുലമായ ചർച്ചകളാണ് സമ്മേളനത്തിൽ നടന്നത്. മോൺ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ നേതൃത്വത്തിൽ 18 ഉപവിഷയങ്ങളിലായി ഗ്രൂപ്പ് ചർച്ചകളും പ്ലീനറി സെഷനുകളും സംഘടിപ്പിച്ചു.
അംഗങ്ങൾ ഉന്നയിച്ച വിവിധ സാമൂഹ്യ-സാമുദായിക പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി രൂപത കൂരിയയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ പ്രത്യേക പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.
പാസ്റ്ററൽ കൗൺസിൽ ചെയർമാനും കോളേജ് പ്രിൻസിപ്പളുമായ ഡോ. വി. പി. ദേവസ്യ വള്ളിക്കാവുങ്കൽ സ്വാഗതവും മുഖ്യ വികാരി ജനറാൾ റവ. ഫാ. ജോസഫ് തടത്തിൽ ആശംസകളും നേർന്നു. 365 അംഗങ്ങളുള്ള കൗൺസിലിൽ 70 ശതമാനത്തിലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തത് ഏറെ ശ്രദ്ധേയമാണെന്ന് സെക്രട്ടറി അഡ്വ. സിജി ആന്റണി തെക്കേടത്ത് നന്ദി പ്രസംഗത്തിൽ പറഞ്ഞു.










