കോട്ടയം: നഗരസഭയുടെ സമഗ്ര വികസനത്തിനായി പുതിയ കർമ്മപദ്ധതികളുമായി ചെയർമാൻ ടോമി കുരുവിള. ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനകീയ വികസന സമിതിക്ക് അനുവദിച്ച ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം നഗരസഭയുടെ വരാനിരിക്കുന്ന വികസന കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്. കൗൺസിലുമായി ആലോചിച്ച് അടിയന്തരമായി നടപ്പിലാക്കേണ്ട നാല് പ്രധാന കാര്യങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തി.
നഗരസഭയിലെ 36 വാർഡുകളിലുമുള്ള തകർന്ന റോഡുകൾ നന്നാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം തന്നെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനും സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും സമയബന്ധിതമായ നടപടികൾ സ്വീകരിക്കും. നിലവിൽ പൊതുജനങ്ങൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ കൗൺസിൽ പ്രത്യേകമായി ചർച്ച ചെയ്ത് ശാശ്വത പരിഹാരം കാണുമെന്നും ടോമി കുരുവിള ഉറപ്പുനൽകി.
ഏറ്റുമാനൂർ നഗരത്തിലെ പ്രധാന കേന്ദ്രമായ ‘ഏറ്റുമാനൂരപ്പൻ ബസ് ബേ’യുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിർണ്ണായക തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ബസ് ബേ നഗരസഭയ്ക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിൽ പ്രമേയം പാസാക്കി അധികാരികൾക്ക് സമർപ്പിക്കും. നഗരസഭയുടെ ആസ്തികൾ സംരക്ഷിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കൗൺസിലിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്നും ചെയർമാൻ വ്യക്തമാക്കി.






