ഭോപ്പാൽ: മധ്യപ്രദേശിലെ ബലാഘാട്ടിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ പ്രതിഷേധം. രോഗബാധയെ തുടർന്ന് ആദിവാസി കുട്ടികൾ മരിച്ച പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴാണ് ഒരു സംഘം ആളുകൾ അദ്ദേഹത്തെ ചോദ്യം ചെയ്തത്.
രാഷ്ട്രീയ നേട്ടത്തിനായാണോ ഇവിടെ എത്തിയതെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. സ്വയം സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരെന്ന് വിശേഷിപ്പിക്കുന്നവരാണ് ദിപ്കെയെ ചോദ്യം ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സാംക്രമിക രോഗങ്ങളെ തുടർന്ന് ബലാഘാട്ടിൽ നിരവധി ആദിവാസി വിദ്യാർഥികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് 30-ലധികം കുട്ടികൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
കുട്ടികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും 50 കിടക്കകൾ മാത്രമുള്ള ആശുപത്രിയിൽ 400ഓളം കുട്ടികൾ ചികിത്സയിലാണെന്നും ആരോപിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, ബലാഘാട്ട് ജില്ലാ കളക്ടർ എന്നിവരടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രദേശത്ത് വ്യാപകമായ മാലിന്യവും ശുചിത്വക്കുറവും നിലനിൽക്കുന്നുണ്ടെന്നും ഇത് അണുബാധയ്ക്ക് കാരണമാകുന്നുവെന്നും ഹർജിക്കാരന്റെ റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.
അണുബാധയെ തുടർന്ന് മരിച്ചതായി പറയപ്പെടുന്ന ആദിവാസി കുട്ടികളുടെ കുടുംബങ്ങളെ കാണാനും പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനുമാണ് ദിപ്കെ ശനിയാഴ്ച അഡോരി, കോർക, ബോണ്ടാരി ഗ്രാമങ്ങൾ സന്ദർശിച്ചത്.
ഇതിനിടെയാണ് ഒരു സ്ത്രീ ദിപ്കെയുടെ മുഖത്തേക്ക് മൈക്ക് നീട്ടി രാഷ്ട്രീയ നേട്ടത്തിനായാണോ എത്തിയതെന്ന് ചോദിക്കുന്ന വീഡിയോ പുറത്തുവന്നത്. പ്രദേശത്ത് നല്ല റോഡ് നിർമിച്ചിട്ടുണ്ടെന്നും അത് കാണുന്നില്ലേയെന്നും സ്ത്രീ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. സ്ഥലത്തെത്താൻ വൈകിയതിൽ ദിപ്കെ ക്ഷമ ചോദിക്കുന്നതും വീഡിയോയിലുണ്ട്.
സാഹചര്യം വഷളായതോടെ ദിപ്കെയ്‌ക്കൊപ്പമുണ്ടായിരുന്ന സിജെപി പ്രവർത്തകർ അദ്ദേഹത്തെ മറ്റൊരു വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. ദിപ്കെ പോയതിന് പിന്നാലെ അദ്ദേഹം ഓടിപ്പോയെന്ന് സ്ത്രീ പറയുന്നതും വീഡിയോയിൽ കേൾക്കാം.
പുറത്തുനിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരുടെ സംഘം ഉൾനാടൻ ഗ്രാമത്തിൽ എത്തിയതിൽ പ്രാദേശിക മാധ്യമപ്രവർത്തകർ അത്ഭുതം പ്രകടിപ്പിച്ചു. ദിപ്കെയുടെ സന്ദർശനം തടസ്സപ്പെടുത്താനായി ആരെങ്കിലും ഇവരെ അയച്ചതാണോ എന്ന സംശയവും അവർ ഉന്നയിച്ചു.


