ആലപ്പുഴ: സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സർക്കാരിന് കത്ത് നൽകി.
പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസ് മേഖല കൂടുതൽ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത് നൽകിയത്. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പഠിക്കാൻ സർക്കാർ നിയോഗിച്ച മുൻ ഡി.ജി.പി. കെ. പദ്മകുമാർ അധ്യക്ഷനായ സമിതിക്ക് മുന്നിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ബസുടമകൾ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ ബോർഡ് സ്ഥാപിച്ച് സർക്കാർ നിയന്ത്രണത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. പെർമിറ്റും ഉടമസ്ഥാവകാശവും ബസുടമകൾക്ക് തന്നെ നിലനിർത്താം. ഡ്രൈവറെ നൽകാൻ തയ്യാറാണെന്നും ബസുടമകൾ വ്യക്തമാക്കി. അറ്റകുറ്റപ്പണിയും ഇൻഷുറൻസും ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ ഉടമകൾ തന്നെ വഹിക്കും.
ഇന്ധനച്ചെലവ് കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുകയും ഓരോ കിലോമീറ്ററിനും നിശ്ചിത തുക വാടകയായി നൽകുകയും വേണമെന്നാണ് നിർദേശം. ഒരു കിലോമീറ്ററിന് ശരാശരി 55 രൂപയാണ് പ്രവർത്തനച്ചെലവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ബസുടമകൾക്ക് ലാഭകരമായ വാടക നിശ്ചയിക്കാമെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
ആവശ്യത്തിൽ സർക്കാർ ഇതുവരെ പ്രതികരിക്കുകയോ ചർച്ചയ്ക്ക് വിളിക്കുകയോ ചെയ്തിട്ടില്ല.




