പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസിലെ അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്ന് വിമർശനം. മിൽമ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ കൂടുതൽ തെളിവുകൾ വേണമെന്നാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പറയുന്നത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അജികുമാർ എന്നിവരാണ് നിലവിലെ പ്രതികൾ. മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയ ഇടപാടിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എസ്‌ഐടി കണ്ടെത്തൽ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്.
ആദ്യഘട്ടത്തിൽ ദേവസ്വം വിജിലൻസാണ് അന്വേഷണം നടത്തിയത്. ശബരിമലയിലേക്ക് കൊണ്ടുപോകുകയായിരുന്ന നെയ്യ് വഴിമധ്യേ മറിച്ചുവിൽക്കുകയും പകരം നിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിൽ ദേവസ്വം, മിൽമ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
എന്നാൽ കൂടുതൽ പേരെ പ്രതി ചേർക്കുകയോ നിലവിലെ പ്രതികളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. കൂടുതൽ തെളിവുകൾ ലഭിച്ചശേഷമേ ചോദ്യം ചെയ്യൽ നടത്താനാകൂ എന്നാണ് എസ്‌ഐടിയുടെ നിലപാട്.
പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് നെയ്യ് മാറ്റിയതെന്നാണ് വിവരം. നെയ്യ് എത്തിക്കുന്നതിന് കരാറുകാരൻ കുറഞ്ഞ തുക ക്വോട്ട് ചെയ്തതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
2025ലെ മകരവിളക്ക് കാലയളവിൽ പുറത്ത് നിന്ന് നെയ്യ് വാങ്ങാൻ 2024ലാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്. ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ നടപടികൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകുകയായിരുന്നു.
ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട്ടിലെ ഒരു സ്ഥാപനം ഒരു ലിറ്റർ നെയ്യ്ക്ക് 369 രൂപ ക്വോട്ട് ചെയ്തപ്പോൾ മിൽമയിൽ നിന്ന് വാങ്ങാൻ ലിറ്ററിന് 510 രൂപയാണ് ചെലവായത്. 1.65 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്ന് വാങ്ങിയതിലൂടെ 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.


