തിരുവനന്തപുരം: ട്രാഫിക് ചലാൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പിലൂടെ എത്തുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. സാമ്പത്തിക തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം ചലാൻ പരിശോധിക്കുകയും പിഴ അടയ്ക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ ട്രാഫിക് ചലാനുകളും പിഴ ഈടാക്കലും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നടക്കുന്നത്. വാഹനത്തിന് ചലാൻ ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക e-Challan വെബ്സൈറ്റ് echallan.parivahan.gov.in. മാത്രം ഉപയോഗിക്കണം.
രാജ്യത്ത് എവിടെവെച്ച് വാഹനത്തിന് ചലാൻ ലഭിച്ചാലും വാഹന നമ്പറോ ചലാൻ നമ്പറോ നൽകി ഈ വെബ്സൈറ്റിലൂടെ വിവരങ്ങൾ പരിശോധിക്കാം. ഓൺലൈനായി പിഴ അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തെ അക്ഷയ കേന്ദ്രങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ സേവന കേന്ദ്രങ്ങളിലൂടെയോ പിഴ അടയ്ക്കാം.
കോടതി നടപടികളിലേക്ക് മാറ്റിയ ചലാനുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട ആർ.ടി. ഓഫീസുമായോ പൊലീസ് സ്റ്റേഷനുമായോ നേരിട്ട് ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
പൊലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ പേരിൽ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ കൈമാറരുതെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.












