തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ അഴിമതികൾ പുറത്തുകൊണ്ടുവന്ന ആഭ്യന്തര വിജിലൻസിനെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന് തിരിച്ചടിയായി ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. വിജിലൻസ് കണ്ടെത്തലുകളിൽ കുറ്റക്കാരായവരെ രക്ഷിക്കാൻ ഉന്നതതല ഇടപെടലുണ്ടായെന്ന ആരോപണങ്ങൾക്കിടെയാണ് ഗതാഗത സെക്രട്ടറി ടി.വി. അനുപമയുടെ ഇടപെടൽ. മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആഭ്യന്തര വിജിലൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചത്. നിലവിലെ റിപ്പോർട്ടുകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ ശുപാർശ.
2024ന് ശേഷം ആഭ്യന്തര വിജിലൻസ് റിപ്പോർട്ടുകളിൽ കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് വിവരം. നികുതി, ക്ഷേമനിധി തട്ടിപ്പുകൾ, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ ക്രമക്കേടുകൾ, തിരൂരങ്ങാടിയിലെ വ്യാജ ലൈസൻസ് കേസ്, പാലക്കാട്ടെ വ്യാജ ടാങ്കർ രജിസ്ട്രേഷൻ ക്രമക്കേട് തുടങ്ങിയ കേസുകളിൽ നടപടികൾ കാര്യമായി മുന്നോട്ടുപോയില്ല. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത കേസുകളിലും നടപടി വൈകുകയാണ്.
റീ രജിസ്ട്രേഷൻ വാഹനങ്ങളുടെ നികുതി കണക്കാക്കുന്നതിലെ ക്രമക്കേടിലൂടെ സർക്കാരിന് രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായ തിരൂർ കേസിലും ആരോപണവിധേയർ ഇപ്പോഴും നിർണായക സ്ഥാനങ്ങളിൽ തുടരുകയാണ്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് വലിയ നഷ്ടമുണ്ടാക്കിയ ക്ഷേമനിധി തട്ടിപ്പിലും കുറ്റക്കാരെ രക്ഷപ്പെടുത്തിയെന്നാണ് ആരോപണം. ഇടനിലക്കാർക്ക് വേണ്ടി ഇൻസ്പെക്ടർമാർ വ്യാജരേഖകൾ തയ്യാറാക്കിയ കേസിലും നടപടികൾ അട്ടിമറിച്ചതായാണ് വിവരം.
മറ്റ് ഓഫീസുകളിൽ പരിശോധിക്കേണ്ട വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്ത കേസിലും വകുപ്പുതല നടപടി മരവിച്ചിരിക്കുകയാണ്. കൊല്ലം ഓഫീസിൽ 525 വാഹനങ്ങളുടെ ഫിറ്റ്നസിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയിട്ടും തുടർനടപടിയുണ്ടായിട്ടില്ല. ഇതേ ഓഫീസിലെ രജിസ്ട്രേഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട ആഭ്യന്തര വിജിലൻസ് റിപ്പോർട്ടും പുറത്തുവന്നിട്ടില്ല.
സസ്പെൻഷൻ കഴിഞ്ഞ് വേഗത്തിൽ തിരിച്ചെത്തി
ഇടനിലക്കാർക്ക് വേണ്ടി വ്യാജരേഖകൾ തയ്യാറാക്കി വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്ത കേസിൽ അസി. വെഹിക്കിൾ ഇൻസ്പെക്ടറെ ആറാഴ്ചയ്ക്കുള്ളിൽ സർവീസിൽ തിരിച്ചെടുത്ത് അതേ ചുമതലയിൽ തന്നെ നിയമിച്ചതും വിവാദമായി. രണ്ട് മാസം മുൻപാണ് ഇയാളെ തിരിച്ചെടുത്തത്. വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെ ക്രമക്കേടുകളും പുറത്തുകൊണ്ടുവരുമെന്ന് ഇൻസ്പെക്ടർ മുന്നറിയിപ്പ് നൽകുകയും വിവിധ ഓഫീസുകളിൽ വിവരാവകാശ അപേക്ഷകൾ നൽകുകയും ചെയ്തതിന് പിന്നാലെയാണ് തിരിച്ചെടുത്തതെന്നാണ് ആരോപണം.
മറ്റൊരു കേസിൽ വാഹനം പരിശോധിക്കാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിന് വിജിലൻസ് പിടികൂടിയ ഉദ്യോഗസ്ഥനും ഒരു വർഷം കഴിഞ്ഞിട്ടും അതേ ഓഫീസിൽ തുടരുകയാണ്. തുടർച്ചയായി ക്രമക്കേടുകൾ പുറത്തുവന്നതോടെ ആഭ്യന്തര വിജിലൻസിനെതിരെയും പരാതികൾ ഉയർന്നിരുന്നു. എന്നാൽ ആഭ്യന്തര വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസുകളൊന്നും നിലവിലില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നത്.












