മധ്യപ്രദേശ് : സ്ത്രീത്വത്തെയും പിന്നാക്ക വിഭാഗങ്ങളെയും ക്രൂരമായി അധിക്ഷേപിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂൽ സിംഗ് ബരയ്യ. ദളിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താൽ ആത്മീയ പുണ്യം ലഭിക്കുമെന്ന എംഎൽഎയുടെ പരാമർശം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. റോഡിലൂടെ പോകുമ്പോൾ ഏതെങ്കിലും ഒരു സുന്ദരിയായ സ്ത്രീയെ കണ്ടാൽ പുരുഷന്റെ മനസ്സ് ചഞ്ചലമാവുമെന്നും ഇത് ബലാത്സംഗത്തിലേക്ക് നയിക്കാമെന്നുമാണ് എംഎൽഎയുടെ വാദം. “ഏതെങ്കിലും ഒരു വ്യക്തി സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ അയാളുടെ മനോനില തെറ്റുകയും അത് ബലാത്സംഗത്തിൽ കലാശിക്കുകയും ചെയ്യാം” അദ്ദേഹം പറഞ്ഞു.വിവാദ പ്രസ്താവന പുറത്തുവന്നിട്ടും എംഎൽഎയെ സംരക്ഷിക്കുന്ന കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.
ആദിവാസി, ദളിത്, ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും അവർ എന്തുകൊണ്ടാണ് ബലാത്സംഗത്തിന് ഇരയാകുന്നത് എന്നതായിരുന്നു ഫൂൽ സിംഗ് ബരയ്യ നടത്തിയ വിവാദ പ്രസ്താവന.എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് പാർട്ടിയിലെ ഉന്നത നേതാക്കളുടെ വിവരങ്ങൾ പുറത്തുവരുമെന്ന ഭയം മൂലമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കോൺഗ്രസ് എംഎൽഎയിൽ നിന്ന് ഉണ്ടായ ഈ നീചമായ പ്രസ്താവനയ്ക്കെതിരെ ഇടതുപക്ഷ മഹിളാ സംഘടനകൾ ഉൾപ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർത്തി.










