ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. പുന്നമടയിൽ ട്രാക്കൊരുങ്ങി. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമട കായലിൽ നടക്കും. രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും.
മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്സുകളാണുള്ളത്.
നിലവിലെ ചാമ്പ്യന്മാരായ വില്ലേജ് ബോട്ട് ക്ലബ് ഒന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ മത്സരിക്കും. ആരാധക പിന്തുണ ഏറെയുള്ള യുബിസി ഇത്തവണ മത്സരിക്കുന്നില്ലെങ്കിലും കൈനകരിയിൽ നിന്ന് യുബിസി ഫാൻസ് ക്ലബ് എന്ന പേരിൽ പുതിയ ക്ലബ് മത്സരത്തിനെത്തും. കഴിഞ്ഞ തവണ ഡബിൾ ഹാട്രിക്ക് നഷ്ടമായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.
വള്ളംകളിയുടെ ആവേശത്തിൽ പങ്കുചേരാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ള ആരാധകരും ആലപ്പുഴയിലെത്തിത്തുടങ്ങി. ജലോത്സവം പ്രമാണിച്ച് ഇന്ന് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
സുരക്ഷയുടെ ഭാഗമായി സ്പീഡ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലയാനങ്ങളുടെ സഞ്ചാരത്തിനും ഡ്രോൺ ഉപയോഗത്തിനും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് വള്ളംകളിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇരിപ്പിടങ്ങൾ തിരിച്ചറിയുന്നതിനായി പ്രത്യേക കളർ കോഡും ഏർപ്പെടുത്തിയിട്ടുണ്ട്. നാല് ബോട്ട് ജെട്ടികളിൽ നിന്ന് കാണികളെ എത്തിക്കുന്നതിനായി യാത്രാബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.
വള്ളംകളിയെ തുടർന്ന് ആലപ്പുഴ നഗരത്തിലും സമീപപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, കൊല്ലം, ആലപ്പുഴ-ചങ്ങനാശ്ശേരി ഭാഗങ്ങളിൽ നിന്നെത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് പ്രത്യേക ഗതാഗതക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വള്ളംകളി കാണാനെത്തുന്നവർ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയുമാണ് പാർക്ക് ചെയ്യേണ്ടത്. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസും നടത്തും.












