മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ചു പ്രതികരണവുമായി പി വി അൻവർ. എം സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി വി അൻവർ. സ്വരാജിന് മത്സരിക്കാമല്ലോ എന്നും താൻ ഉയർത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലുണ്ട് എന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ‘കറിവേപ്പില’ പരാമർശത്തിനും അൻവർ മറുപടി നൽകി. കറിവേപ്പില പോഷകഗുണം ഉള്ള ഭക്ഷണമാണെന്നും താനൊക്കെ കറിവേപ്പില കഴിക്കുന്ന ആളാണെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ അൻവർ ഒരു വിഷയമേ അല്ല എന്നും അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആർക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലത്തെ വാർത്താസമ്മേളനത്തിൽ പരിഹസിച്ചിരുന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നതെന്നും പി വി അൻവർ പാർട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും എം വി ഗോവിന്ദൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു.






