തിരുവനന്തപുരം: ആലങ്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ റാഗിങ്. മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പ്ലസ് വൺ ക്ലാസ് ആരംഭിച്ച് രണ്ടാം ദിവസമായ ഇന്നലെയാണ് വിദ്യാർത്ഥികൾ റാഗിങിന് ഇരയായത്. ഉച്ചയ്ക്കുള്ള ഇടവേള സമയത്ത് പ്ലസ് ടു വിദ്യാർഥികൾ കൂട്ടമായി എത്തി യാതൊരു പ്രകോപനവുമില്ലാതെ മർദിച്ചുവെന്നാണ് പരാതി.
രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരുക്കുണ്ട്. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിലെ അധ്യാപകർ അക്രമിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയെന്നും പരാതിയിൽ പറയുന്നു. കാറിന് കേടുപാടുണ്ടാക്കിയെന്ന് ആരോപിച്ച് 1500 രൂപ നൽകാൻ ഒരു അധ്യാപകൻ ആവശ്യപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു. നഗരൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.




