പത്തനംതിട്ട: ലൈംഗികപീഡന കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ എസ്‌ഐടി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കാനാണ് തീരുമാനം. അന്വേഷണസംഘം തുടർകസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ രാഹുലിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയക്കും. രാഹുലിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.
തിങ്കളാഴ്ച തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ മൂന്ന് ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി വ്യാഴാഴ്ച ഉച്ചയോടെ അവസാനിക്കുന്നതിനാൽ തിരുവല്ല കോടതിയിൽ തന്നെ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ കോടതി അവധിയായതിനാൽ പകരം ചുമതല വഹിക്കുന്ന പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുന്നത്.
എസ്‌ഐടി സംഘം തുടർകസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ രാഹുലിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റും. മാവേലിക്കര പ്രത്യേക സബ് ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോകുകയെന്ന് സൂചനയുണ്ട്.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എസ്‌ഐടി സംഘം രാഹുലിനെ തിരുവല്ലയിലെ ഒരു ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹോട്ടലിലെ നാലാം നിലയിലെ 408-ാം നമ്പർ മുറിയിൽവെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിക്കാരിയുടെ മൊഴി. യുവതിയുടെ സമീപത്ത് താനെത്തിയിരുന്നുവെന്ന് രാഹുൽ അന്വേഷണസംഘത്തോട് സമ്മതിച്ചെങ്കിലും, അവിടെവെച്ച് യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയോയെന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. ഏകദേശം 15 മിനിറ്റ് നീണ്ട തെളിവെടുപ്പിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും രാഹുൽ പ്രതികരിച്ചില്ല.




