കാസർകോട്: മലബാറിലെ കാസർകോട്, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സൽ ബുക്കിങ് സൗകര്യം ശനിയാഴ്ച മുതൽ അവസാനിപ്പിക്കുന്നു. ഇതോടെ മംഗളുരുവിനും ഷൊർണൂരിനുമിടയിലെ 307 കിലോമീറ്റർ ദൂരത്തിൽ മംഗളുരു, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ എന്നീ അഞ്ച് സ്റ്റേഷനുകളിൽ മാത്രമേ റെയിൽവേ പാഴ്സൽ സേവനം ലഭ്യമാകൂ. പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിൽ ഈ സൗകര്യം നേരത്തേ തന്നെ പിൻവലിച്ചിരുന്നു.
നിലവിലെ റെയിൽവേ ചട്ടപ്രകാരം മീൻ മുതൽ ഇരുചക്രവാഹനങ്ങൾ വരെ പാഴ്സലായി ബുക്ക് ചെയ്യാനാകും. എന്നാൽ പാഴ്സൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റേഷനുകളിൽ ട്രെയിനിന് കുറഞ്ഞത് അഞ്ച് മിനിറ്റ് സ്റ്റോപ്പ് ഉണ്ടായിരിക്കണം. കേരളത്തിലെ പല പ്രധാന സ്റ്റേഷനുകളിലും ഭൂരിഭാഗം ട്രെയിനുകൾക്ക് അഞ്ച് മിനിറ്റ് സ്റ്റോപ്പ് ഇല്ലാത്തതിനാൽ പാഴ്സൽ സേവനം പരിമിതമാണ്. കോഴിക്കോട് സ്റ്റേഷനിൽ നേത്രാവതി എക്സ്പ്രസിന്റെ സ്റ്റോപ്പ് മൂന്ന് മിനിറ്റിൽ നിന്ന് അഞ്ച് മിനിറ്റാക്കി വർധിപ്പിച്ചതും പാഴ്സൽ കൈകാര്യം ചെയ്യുന്നതിനായാണ്.
കയറ്റുന്നതും ഇറക്കുന്നതുമായ സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റ് സ്റ്റോപ്പ് ലഭിച്ചാൽ മാത്രമേ ലഗേജ് വാനിലൂടെ പാഴ്സൽ അയയ്ക്കാനാകൂ. മൂന്ന് മിനിറ്റ് സ്റ്റോപ്പുള്ള കണ്ണൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിലവിൽ ലഗേജ് സംവിധാനത്തിലൂടെയാണ് ചരക്ക് അയയ്ക്കുന്നത്. ഇതിനായി യാത്രാ ടിക്കറ്റും നിർബന്ധമാണ്.
അതേസമയം, യാത്രക്കാർക്ക് നിശ്ചിത പരിധിവരെ ലഗേജ് സൗജന്യമായി കൈവശം കൊണ്ടുപോകാൻ റെയിൽവേ അനുവദിക്കുന്നുണ്ട്. അധികഭാരത്തിന് നിശ്ചിത ഫീസ് അടയ്ക്കണം. അനുവദനീയമായ പരമാവധി ഭാരവും കവിയുന്ന ലഗേജ് ലഗേജ് വാൻ വഴിയേ മാത്രമേ കൊണ്ടുപോകാൻ കഴിയൂ. ഭാരപരിധിയും അളവുമെല്ലാം ലംഘിച്ച് കൂടുതൽ സാധനങ്ങളുമായി യാത്ര ചെയ്യുന്നത് നിയമലംഘനമായതിനാൽ നടപടി നേരിടേണ്ടിവരുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകുന്നു.
യാത്രക്കാർക്ക് അനുവദിച്ചിരിക്കുന്ന സൗജന്യ ലഗേജ് പരിധി:
- സെക്കൻഡ് ക്ലാസ് – 35 കിലോ (ഫീസ് അടച്ച് 70 കിലോ വരെ)
- സ്ലീപ്പർ – 40 കിലോ (ഫീസ് അടച്ച് 80 കിലോ വരെ)
- തേർഡ് എ.സി – 40 കിലോ
- സെക്കൻഡ് എ.സി – 50 കിലോ (ഫീസ് അടച്ച് 100 കിലോ വരെ)
- ഫസ്റ്റ് ക്ലാസ് – 70 കിലോ (ഫീസ് അടച്ച് 150 കിലോ വരെ)











