ജനീവ: ഈ വർഷം പാതിയോടെ എൽ നിനോ പ്രതിഭാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് മുതൽ ജൂലൈ വരെ ഏതെങ്കിലും സമയത്ത് എൽ നിനോ ആരംഭിക്കാമെന്നാണ് വിലയിരുത്തൽ. ഇത്തവണ ഇത് ശക്തമായിരിക്കാനാണ് സാധ്യതയെന്നും സംഘടന മുന്നറിയിപ്പ് നൽകി.
പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖ പ്രദേശങ്ങളിൽ സമുദ്രജലത്തിന്റെ താപനില അസാധാരണമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതിന്റെ ഫലമായി കാറ്റിന്റെ ദിശ, അന്തരീക്ഷമർദം, മഴയുടെ തോത് എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും. എൽ നിനോ ഇന്ത്യയിലെ മൺസൂണിനെ ദുർബലമാക്കാൻ ഇടയാക്കും. അതിനാൽ മഴ കുറയാനും ചില പ്രദേശങ്ങളിൽ വരൾച്ച അനുഭവപ്പെടാനും സാധ്യതയുണ്ട്.
എൽ നിനോയും ലാ നിനയും മാറിമാറിയാണ് സാധാരണയായി സംഭവിക്കുന്നത്. രണ്ടുമുതൽ ഏഴുവരെയുള്ള വർഷങ്ങളുടെ ഇടവേളയിലാണ് എൽ നിനോ ഉണ്ടാകുന്നത്. ഇത് ഏകദേശം ഒൻപത് മുതൽ പന്ത്രണ്ട് മാസം വരെ നീണ്ടുനിൽക്കും. ഇതിന് മുൻപുണ്ടായ എൽ നിനോ കാരണം 2023 ലോകത്തിലെ രണ്ടാമത്തെ ചൂടേറിയ വർഷമായും 2024 ഒന്നാമത്തേതായും മാറിയിരുന്നു.




