ഓപ്പറേഷൻ തൂഫാനും പ്രൊജക്ട് സീറോയും ഒക്കെയായി കേരളത്തെ ശുദ്ധീകരിക്കാനുള്ള യജ്ഞത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതിനിടിയിലിതാ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതൽ സബ് ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി, അതായത് SHOമാരായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മുൻ സർക്കാരിൻ്റെ കാലത്ത് സർക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകിയിരുന്ന ചുമതലയിലാണ് ആഭ്യന്തര വകുപ്പ് സമൂലമായ മാറ്റം വരുത്തുന്നത്.
നേരിട്ട് ജോലിയിൽ പ്രവേശിക്കുന്ന യുവതീയുവാക്കൾക്ക് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും നൽകുന്നത് അവരുടെ കാര്യക്ഷമതയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും വർധിപ്പിക്കുമെന്ന് ചെന്നിത്തല വിശ്വസിക്കുന്നു. പൊതുവെ എതിരെ നിൽക്കുന്നവരുടെ വലിപ്പ ചെറുപ്പം നോക്കാതെ നീതി നടപ്പാക്കാനുള്ള ഒരു ധൈര്യം ചെറുപ്പക്കാർക്ക് കൂടുതലായിരിക്കും. പക്ഷേ ഇടയ്ക്ക് വന്ന പരിഷ്കാരങ്ങൾ കാരണം കഴിഞ്ഞ കുറച്ച് കാലങ്ങളായി എസ്ഐമാർക്ക് കാര്യക്ഷമത കുറയുന്നു എന്നൊരു പരാതി പൊലീസിനുള്ളിൽ തന്നെയുണ്ട്. സംസ്ഥാനത്തെ 484 ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനം കൂടുതൽ ജനകീയമാക്കാൻ പുതിയ മാറ്റം ഉപകരിക്കും.
ഇതിൽ 419 പൊലീസ് സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് 15 മുതൽ സബ് ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി ചുമതലയേൽക്കുക. അതേസമയം, കൂടുതൽ പ്രാധാന്യമുള്ള 64 പൊലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ തന്നെ എസ്എച്ച്ഒമാരായി തുടരും. സാധാരണ പൊലീസ് സ്റ്റേഷനുകളുടെ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് (SI) നല്‍കുകയും, അവര്‍ക്ക് മുകളില്‍ മേല്‍നോട്ടത്തിനായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ (CI) നിയമിക്കുകയും ചെയ്യുന്ന രീതിയാണിത്.
സംസ്ഥാനത്ത് ക്രമസമാധാന പരിപാലനവും സ്റ്റേഷന്‍ ഭരണവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. നേരത്തെ, ഇതേ കാര്യങ്ങൾ ആവശ്യപ്പെട്ട് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പിന് ഒരു ശുപാർശ സമർപ്പിച്ചിരുന്നതാണ്. നിലവിലെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷന്‍ ഭരണസംവിധാനത്തില്‍ നിരവധി അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2018ലാണ് പൊലീസ് സ്‌റ്റേഷനുകളുടെ പദവി ഗസറ്റഡ് റാങ്കിലേക്ക് ഉയർത്തി ഇൻസ്‌പെക്ടർമാരെ എസ്‌എച്ച്‌ഒ ആക്കിയത്.
തന്ത്രപ്രധാനമായ മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ്റെ നിർണായക പ്രാധാന്യം കണക്കിലെടുത്ത് അവിടെ എസ്എച്ച്ഒയുടെ ചുമതല ഡിവൈഎസ്പിക്ക് നൽകും. പുതിയ പരിഷ്കാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം സംസ്ഥാനത്തെ 63 പൊലീസ് സ്റ്റേഷനുകളിൽ വനിതാ സബ് ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി ചുമതലയേൽക്കുന്നു എന്നതാണ്. സബ് ഇൻസ്പെക്ടർമാർക്ക് മാർഗനിർദേശം നൽകാനും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമായി സർക്കിൾ ഇൻസ്പെക്ടർമാരുടെ കീഴിൽ 200 പൊലീസ് സർക്കിളുകൾ പുതിയതായി രൂപീകരിക്കും. ഭരണപരമായ വെല്ലുവിളികള്‍ പരിഹരിച്ച്, കേസ് അന്വേഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഈ മാറ്റത്തിലൂടെ അവസരമൊരുങ്ങുകയാണ്. ദൈന്യംദിന സ്റ്റേഷൻ ഭരണം പഴയപോലെ എസ്ഐമാർക്ക് തന്നെ വന്നുചേരും.
മൈ പൊലീസ് സ്റ്റേഷൻ പദ്ധതി
പൊലീസ് സ്റ്റേഷനിലെത്തുന്ന ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിച്ചുകൊണ്ട് സമയബന്ധിതമായി മികച്ച സേവനം നൽകുക എന്നതാണ് മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കസ്റ്റഡി മരണങ്ങള്‍, മര്‍ദനങ്ങള്‍ എന്നിവ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ ആരംഭിച്ച ജനമൈത്രി സുരക്ഷാ പദ്ധതി മികച്ചതാണ്. അതിന് പകരമല്ല, മറിച്ച് ജനമൈത്രി പദ്ധതിയുടെ കൂടുതൽ കാര്യക്ഷമമായ വേർഷനായിരിക്കും മൈ പൊലീസ് സ്റ്റേഷൻ പദ്ധതി. ഫീഡ് ബാക്ക് ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ നടപടികളിലൊന്നായ മൂന്നാംമുറ ആരുടെ നേരെയും പ്രയോഗിക്കാൻ പാടില്ലെന്നും അത് നിയമവിരുദ്ധവും മാനവിക വിരുദ്ധവുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കുറ്റകൃത്യം തെളിയിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതിനായി പൊലീസ് സ്വീകരിക്കുന്ന വഴികളും. ആർക്കും ഏത് സമയവും കടന്ന് വരാൻ ഒരു പേടിയും തോന്നേണ്ടാത്ത തരത്തിലേക്ക് ഓരോ പൊലീസ് സ്റ്റേഷനുകളും മാറണമെന്നതാണ് ചെന്നിത്തലയുടെ ലക്ഷ്യം.
പുതിയ കർമപദ്ധതിയും പരിശീലനവും നടപ്പാക്കും
പുതിയതായി ചുമതലയേൽക്കുന്ന എല്ലാ എസ്എച്ച്ഒമാർക്കും പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് പൊലീസ് സ്റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഘട്ടംഘട്ടമായി പരിശീലനം ലഭ്യമാക്കും. സർക്കിൾ ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള മേൽനോട്ട ഉദ്യോഗസ്ഥരുടെ സജീവമായ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാകൂ. പൗരന്മാരോടും കീഴുദ്യോഗസ്ഥരോടും നല്ല ബന്ധം പുലർത്താൻ ഇവർക്ക് കഴിയണം. അനാവശ്യ സമ്മർദം മൂലം ഉദ്യോഗസ്ഥർ ആത്മഹത്യയിലേക്ക് നീങ്ങുന്ന അവസ്ഥ ഒഴിവാക്കാൻ ഇത് സഹായിക്കും. കൂടാതെ, സാങ്കേതിക രംഗത്തെ മാറ്റങ്ങൾ മേൽനോട്ട ഉദ്യോഗസ്ഥർ പഠിക്കുകയും ഉൾക്കൊള്ളുകയും വേണം. ലോൺ ആപ്പുകൾ ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പൊലീസിനെ പ്രാപ്തമാക്കും. ഇതിനായി ഐജി സൈബർ സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ നിലവിൽ ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇരുപത് വർഷമായി നിലനിൽക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും. നിലവിൽ യാന്ത്രികമായി മാറിയ ഈ പദ്ധതിയെ കൂടുതൽ ജനകീയമാക്കാനാണ് തീരുമാനം. മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി സ്വതന്ത്രമായ വിലയിരുത്തലിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. റേഞ്ച് ഡിഐജിമാർ തങ്ങളുടെ ചുമതലയിലുള്ള ഓരോ സ്റ്റേഷനിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും മാസം തോറും ഇത് വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും.
സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ലോ ആൻഡ് ഓർഡർ എഡിജിപി ആയിരിക്കും മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ കോഓർഡിനേറ്റർ. പദ്ധതിയുടെ പ്രതിമാസ പുരോഗതി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് സമർപ്പിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്തായാലും ഈ പുതിയ മാറ്റങ്ങൾ പൊലീസ് സംവിധാനത്തിലും സംസ്ഥാനത്തെ ക്രമസമാധാന മേഖലയിലും ഏതെല്ലാം തരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് നമുക്ക് നോക്കാം.











