വയനാട്: ദുരന്തഭൂമിയിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാൻ പൊരുതുന്ന മുണ്ടക്കൈ-ചൂരൽമല നിവാസികൾക്ക് കൈത്താങ്ങായി കേരള സർക്കാർ. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1620 വായ്പകളുടെ കുടിശ്ശിക തുകയായ 18,75,69,037.90 രൂപ സർക്കാർ പൂർണ്ണമായും ഏറ്റെടുത്ത് അടച്ചുതീർക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതിനായുള്ള തുക അനുവദിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അർഹമായ സഹായം ലഭിക്കാത്ത സാഹചര്യത്തിലും, പുനരധിവാസ പ്രവർത്തനങ്ങളുമായി ഉറച്ചു മുന്നോട്ടുപോകുമെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായാണ് ഈ നടപടി.
ദുരന്തബാധിതരുടെ പട്ടികയിലുള്ള 446 കുടുംബങ്ങൾ, മരണപ്പെട്ടവരുടെ 12 കുടുംബാംഗങ്ങൾ, കടകൾ വാടകയ്‌ക്കെടുത്തു വ്യാപാരം നടത്തിയ 20 പേർ, സ്വന്തം കെട്ടിടത്തിൽ വ്യാപാരം നടത്തിയ 14 പേർ, 2 വാണിജ്യ കെട്ടിട ഉടമകൾ, ഉപജീവനം നഷ്ടപ്പെട്ട 61 തൊഴിലാളികൾ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 2024 ജൂലൈ 30 വരെയുള്ള വായ്പാ കുടിശ്ശികയാണ് സർക്കാർ അടയ്ക്കുക.
ഇതിനുപുറമെ, കേരള ബാങ്ക് നേരത്തെ എഴുതിത്തള്ളിയ 93.01 ലക്ഷം രൂപ ബാങ്കിന് സർക്കാർ തിരിച്ചുനൽകും.
ബാങ്കേഴ്‌സ് സമിതിയുമായി ചർച്ച നടത്തി കുടിശ്ശിക തീർപ്പാക്കുന്നതിലൂടെ ദുരന്തബാധിതരുടെ സിബിൽ സ്‌കോർ ബാധിക്കപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയാണ് ഈ മാതൃകാപരമായ ഇടപെടലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി










