ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന വിവാദത്തിൽ ഒരു കൗമാരക്കാരി വീഡിയോ സന്ദേശത്തിലൂടെ മാപ്പ് പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച പെൺകുട്ടി കൈകൂപ്പി രാജ്യത്തോട് ക്ഷമ ചോദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ, വീഡിയോയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്ന് വീഡിയോയിൽ പറയുന്ന പെൺകുട്ടി, കൊണാട്ട് പ്ലേസ് സന്ദർശിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പമാണ് ജന്തർമന്തറിലെ പ്രതിഷേധ സ്ഥലത്തെത്തിയതെന്ന് വിശദീകരിച്ചു. അവിടെ മറ്റുള്ളവർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നത് കണ്ടതിന്റെ സ്വാധീനത്തിലാണ് താനും അതിൽ പങ്കുചേർന്നതെന്നും പിന്നീട് അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞതായും അവൾ പറഞ്ഞു.
“ഞാൻ ചെയ്തത് മാപ്പ് അർഹിക്കാത്ത തെറ്റാണ്. മോശമായ വാക്കുകൾ പറഞ്ഞു. ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. രാജ്യത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. എനിക്ക് വലിയ നാണക്കേടാണ് തോന്നുന്നത്. ദയവായി എന്നോട് ക്ഷമിക്കൂ,” എന്നാണ് വീഡിയോയിൽ പെൺകുട്ടി പറയുന്നത്.
ഇതിനിടെ, ജന്തർമന്തർ പ്രതിഷേധത്തിനിടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വിദ്യാർഥികളോട് ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും നടത്തിയ പരാമർശങ്ങൾ വേദനിപ്പിച്ചെങ്കിലും വിദ്യാർഥികളെ ശിക്ഷിക്കുന്നതിനുപകരം അവർക്ക് തെറ്റുകളിൽ നിന്ന് പാഠം പഠിക്കാനുള്ള അവസരം നൽകണമെന്നും സമൂഹം അവരെ നേർവഴിക്ക് നയിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.




