ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. വർഷങ്ങളായി പ്രത്യേകിച്ച് അനക്കമില്ലാതെ കിടന്നിരുന്ന ഇളവ് പരിധിയിൽ നിലവിലെ പണപ്പെരുപ്പത്തിന് ആനുപാതികമായ മാറ്റങ്ങളാണ് വരുന്നത്. ഇതോടെ റോക്കറ്റ് പോലെ ഉയരുന്ന ജീവിതച്ചെലവിൽ ചെറിയൊരു കുറവ് പ്രതീക്ഷിക്കാം. സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളായ വീട്ടുവാടക അലവൻസ് (എച്ച്ആർഎ), കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ്, യാത്രാ അലവൻസ് എന്നിവയിലാണ് മാറ്റങ്ങൾ നിർദേശിച്ചിട്ടുള്ളത്.
1962ലെ ആദായ നികുതി നിയമങ്ങൾ പ്രകാരം നിശ്ചയിച്ചിട്ടുള്ള ഇളവ് പരിധിയിലാണ് കാലാനുസൃതമായി മാറ്റം വരുത്തുന്നത്. രാജ്യത്തെ മെട്രോ നഗരങ്ങളുടെ എണ്ണം കൂടിയതും നിശ്ചിത തുക എന്നതിന് പകരം അടിസ്ഥാന ശമ്പളത്തിന്റെ ശതമാനം നിശ്ചയിച്ചതുമാണ് മാറ്റങ്ങളിലേക്ക് നയിച്ചത്. ഇത് രാജ്യത്തെ നികുതി വ്യവസ്ഥയെ കൂടുതൽ യാഥാർത്ഥ്യ ബോധമുള്ളതാക്കും. ഏപ്രിൽ ഒന്ന് മുതൽ പുതിയ രീതി നടപ്പിലായേക്കും. എന്തൊക്കെയാണ് പുതിയ മാറ്റങ്ങളെന്ന് നോക്കാം.
കരട് നിയമം 279 പ്രകാരം എച്ച്.ആർ.എ ഇളവിനായി പരിഗണിക്കുന്ന മെട്രോ നഗരങ്ങളുടെ പട്ടിക വിപുലീകരിച്ചു. ഇത്രയും കാലം മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നിവ മാത്രമാണ് ഈ പട്ടികയിലുണ്ടായിരുന്നത്. ഇതിലേക്ക് ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളുരു, പുനെ എന്നിവയേയും ഉൾപ്പെടുത്തി. ഇതോടെ ഇത്രയും മെട്രോ നഗരങ്ങളിൽ താമസിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തിന്റെ 50% വരെ എച്ച്.ആർ.എ ഇളവ് ക്ലെയിം ചെയ്യാം. മറ്റ് നഗരങ്ങളിൽ താമസിക്കുന്നവർക്ക് നിലവിലെ 40% തുടരും. നഗര പരിധികൾ വർധിച്ചതും ഇവിടങ്ങളിലെ വീട്ടു വാടക കൂടിയതുമാണ് കേന്ദ്രത്തെ വിചിന്തനത്തിന് പ്രേരിപ്പിച്ചത്. ഐടി ഹബ്ബുകളായ ബെംഗളുരുവും ഹൈബരാബാദുമെല്ലാം പട്ടികയിൽ വന്നത് വലിയ വിഭാഗം മലയാളികൾക്കും ഗുണകരമാകും.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഹോസ്റ്റൽ ചെലവിനുമുള്ള ഇളുവകളിൽ വന്ന വലിയ മാറ്റമാണ് ശ്രദ്ധേയമായ മറ്റൊന്ന്. കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് നിലവിലെ മാസപരിധിയായ 100 രൂപയിൽ നിന്ന് 3000 രൂപയിലേക്കാണ് കൂട്ടുന്നത്. ഹോസ്റ്റൽ ചെലവാകട്ടെ 300 രൂപയിൽ നിന്ന് 9000 രൂപയിലേക്കും. ഇത് കുടുംബങ്ങളുടെ നികുതി ബാധ്യത ഗണ്യമായി കുറയ്ക്കും.
യാത്രാ അലവൻസിലും വലിയ ഇളവുകൾ വരുന്നുണ്ട്. റെയിൽവേ, എയർലൈൻസ്, ഷിപ്പിങ് തുടങ്ങിയ ട്രാൻസ്പോർട്ട് സെക്ടറിലെ ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന അലവൻസിന്റെ 70% അല്ലെങ്കിൽ 10000 രൂപ എന്ന പരിധിയിലും നികുതിയിളവുണ്ട്. ഇത് പ്രതിമാസം 25,000 രൂപയായാണ് ഉയർത്തുന്നത്. അതുപോലെ ഭിന്നഷേഷിക്കാർക്ക് മെട്രോ നഗരങ്ങളിൽ 15,000 രൂപയും ക്ഷാമബത്തയും മറ്റ് നഗരങ്ങളിൽ 8,000 രൂപയും ക്ഷാമബത്തയും ലഭിക്കും. നിലവിലിത് പ്രതിമാസം കേവലം 3200 രൂപ മാത്രമാണ് എന്നറിയുമ്പോൾ പുതിയ മാറ്റം എത്രത്തോളം ആശ്വാസകരമാകുമെന്നത് മനസിലാക്കാം. ഇതിന് പുറമെ ദുഷ്കരമായ സാഹചര്യങ്ങളിൽ ഭൂഗർഭ ജോലികൾ ചെയ്യുന്ന ജീവനക്കാർക്കുള്ള ഇളവ് ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലുള്ള പ്രതിമാസ 800 രൂപ എന്ന നിശ്ചിത തുകയ്ക്ക് പകരം അടിസ്ഥാന ശമ്പളത്തിന്റെ 15% ഇളവായി നൽകാനാണ് തീരുമാനം.
നിലവിൽ ഇവയെല്ലാം നിർദേശങ്ങൾ മാത്രമാണ്, അന്തിമ തീരുമാനം വന്നാൽ മാത്രമേ ഏപ്രിൽ 1 മുതൽ നടപ്പിലാവുകയുള്ളൂ. നല്ല തീരുമാനങ്ങളെല്ലാം ഹൈജാക്ക് ചെയ്യപ്പെടുന്ന ഈ വ്യവസ്ഥിതിയിൽ ഇവയെല്ലാം ഇതേപടി നടപ്പിലാകുമെന്ന് കണ്ണടച്ച് വിശ്വസിച്ച് ആശ്വസിക്കാറായിട്ടില്ല എന്ന് ഡിസ്ക്ലെയ്മർ.










