കോഴിക്കോട് :പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (SIR) ഭാഗമായി പോളിംഗ് ബൂത്തുകളുടെ പുനഃക്രമീകരണ നിർദേശങ്ങൾ അവതരിപ്പിക്കാൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കോഴിക്കോട് ചേർന്നു.
പോളിംഗ് സ്റ്റേഷൻപ്രതി പരമാവധി 1200 വോട്ടർമാർ മാത്രം ഉൾപ്പെടുത്താനായുള്ള നടപടികളാണ് മുന്നോട്ടുവെയ്ക്കുന്നത്. ആവശ്യമായിടത്ത് പുതിയ പോളിംഗ് ബൂത്തുകളും സ്ഥാപിക്കുമെന്ന് കലക്ടർ അറിയിച്ചു. ഒരു കുടുംബത്തിലെ മുഴുവൻ വോട്ടർമാരും ഒരേ ബൂത്തിലായി ഉൾപ്പെടുന്ന രീതിയിലും വീടിനടുത്തായി ബൂത്ത് ലഭ്യമാക്കുന്ന രീതിയിലും ക്രമീകരണം വരുത്തും.
വിതരണ ചെയ്ത എന്യൂമറേഷൻ ഫോമുകളിൽ 75% ഫോമുകൾ തിരികെ ലഭിച്ചു, ഇവ ബി.എൽ.ഒമാർ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റൈസേഷൻ പൂർത്തിയായതിന് ശേഷം മരണമടഞ്ഞവരെയും സ്ഥിരതാമസം മാറിയവരെയും ഡ്യൂപ്ലിക്കേറ്റ് വോട്ടുള്ളവരെയും കണ്ടെത്തി തയ്യാറാക്കിയ പട്ടിക ബൂത്ത് ലെവൽ ഏജന്റ്മാർക്ക് അവതരിപ്പിക്കും.
എന്യൂമറേഷൻ ഫോം സമർപ്പിച്ച എല്ലാ വോട്ടർമാരും ഡിസംബർ 9ന് പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടികയിൽ ഉൾപ്പെടും. കരട് പട്ടികയിലെ അവകാശ-ആക്ഷേപങ്ങൾ ഒരു മാസത്തിനകം സമർപ്പിക്കാം. പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായവർക്കും പേര് ചേർക്കാനുള്ള അവസരം ലഭ്യമാക്കുമെന്നും ജനങ്ങളുടെ വോട്ടവകാശം ഉറപ്പാക്കുമെന്നും കലക്ടർ ഉറപ്പുനൽകി.
യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ ഡോ. എസ്. മോഹനപ്രിയ, സബ് കലക്ടർ എസ്. ഗൗതം രാജ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ, ജില്ലയിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.






