കൊച്ചി: ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപാളികളിൽ അറ്റകുറ്റപ്പണി തുടരാമെന്ന് ഹൈക്കോടതി. നിയമാനുസൃതമായ രീതിയിൽ അറ്റകുറ്റപ്പണി നടത്താം. സ്വർണം പൂശിയ വിവരങ്ങളിൽ അവ്യക്തതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ നിർമാണത്തിന് എത്ര സ്വർണം ഉപയോഗിച്ചെന്നും കോടതി ചോദിച്ചു.
മഹസർ ഉൾപ്പെടെയുള്ള രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.സ്വർണപ്പാളികൾ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെന്ന് ആരോപിച്ച് സ്പെഷ്യൽ കമ്മിഷണർ ആർ ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താവൂ എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.




