കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കൊച്ചി ഓഫീസിൽ പുലർച്ചെ പൊലീസ് പരിശോധന നടത്തി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഓഫീസിലെത്തിയത്. പരിശോധനയ്ക്കിടെ മാധ്യമപ്രവർത്തകരുടെയും സാങ്കേതിക വിഭാഗം ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചുവെച്ചതായി സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ആരോപണമുണ്ട്. ന്യൂസ് ഡെസ്‌കിൽ ജോലി ചെയ്യുന്നതിനിടെയാണ് പൊലീസ് സംഘം എത്തിയതെന്നും ജോലി തടസ്സപ്പെട്ടതായും റിപ്പോർട്ടർ ടിവി അധികൃതർ പറയുന്നു.
പരിശോധനയുടെ കാരണമോ മറ്റ് വിവരങ്ങളോ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയില്ലെന്നും അരമണിക്കൂറിലേറെ സമയം പൊലീസ് ഓഫീസിൽ തുടരുകയായിരുന്നുവെന്നും ആരോപണമുണ്ട്. അതേസമയം, പരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കിയതായി റിപ്പോർട്ടർ ടിവി അറിയിച്ചു. പരിശോധന ഡിജിപിയുടെ അറിവോടെയല്ല നടന്നതെന്നും റിപ്പോർട്ടുണ്ട്.
മൊബൈൽ ഫോണുകൾ പിടിച്ചുവെച്ചത് ചാനലിന്റെ സംപ്രേഷണം തടസ്സപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണെന്നും സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല.


