തിരുവനന്തപുരം:കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ നവകേരള സദസിനിടെ നടന്ന മർദന സംഭവങ്ങളിൽ ഉൾപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പുതിയ യുഡിഎഫ് സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരെ സർവീസിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. യുഡിഎഫ് ഭരണത്തിലേറുന്നതോടെ ഈ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്ന് അന്ന് മർദനത്തിനിരയായ നിയുക്ത എംഎൽഎ എ.ഡി. തോമസ് വ്യക്തമാക്കിയിട്ടുണ്ട്. നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചതെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അവർക്ക് രക്ഷപ്പെടാനാവില്ലെന്നാണ് സൂചന.
മുൻ സർക്കാരിന്റെ കാലത്ത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഉദ്യോഗസ്ഥരെ ക്ലീൻ ചിറ്റ് നൽകുന്ന തരത്തിലുള്ള വിചിത്രമായ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരുന്നത്. മർദനത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കുറ്റകൃത്യം നടന്നതിന് തെളിവില്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. എന്നാൽ മർദനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടിട്ടും പോലീസ് നൽകിയ ഈ റിപ്പോർട്ട് നിയമവിരുദ്ധമാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. ഈ റിപ്പോർട്ട് ഇതുവരെ കോടതി അംഗീകരിച്ചിട്ടില്ലെന്നത് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാണ്. കേസിലെ പരാതിക്കാരനായ എ.ഡി. തോമസിന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് മുൻപ് അന്വേഷണം പൂർത്തിയാക്കിയത്. നീതിപൂർവമായ അന്വേഷണമല്ല നടന്നതെന്നും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് പോലീസ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റാലുടൻ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക നടപടിയെന്ന നിലയിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും. ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് കേസ് പുനരന്വേഷിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മർദനമേറ്റവരുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയും അന്ന് മറച്ചുവെച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുകയും ചെയ്യുന്നതോടെ ഗൺമാൻ അനിൽ ഉൾപ്പെടെയുള്ളവർ വലിയ നിയമക്കുരുക്കിലാകും. രാഷ്ട്രീയ അധികാരത്തിന്റെ തണലിൽ പോലീസുകാർ നടത്തിയ അതിക്രമങ്ങൾ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന കർശന സന്ദേശം നൽകാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ നേരിട്ട് തെരുവിലിറങ്ങി പ്രതിഷേധക്കാരെ മർദിച്ചത് സേനയ്ക്ക് തന്നെ നാണക്കേടാണെന്ന വിലയിരുത്തൽ പോലീസ് തലപ്പത്തുമുണ്ട്. വരുംദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് നിർണ്ണായകമായ അറസ്റ്റുകളും അച്ചടക്ക നടപടികളും ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.






