പാലക്കാട്: ഒരുമിച്ചുള്ള യാത്രകളോടാണ് എപ്പോഴും പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ കുടുംബത്തിനു പ്രിയം. അങ്ങനെ സകുടുംബം പുറപ്പെട്ട ബെംഗളൂരു യാത്ര കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു രണ്ട് സഹോദരങ്ങളുടെ ജീവനെടുത്ത വാഹനാപകടം. ബെംഗളൂരു ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു.
ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ രവീന്ദ്രൻ (59), പാർവതി (53), ഇവരുടെ മറ്റൊരു മകൾ രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), അമ്മ സരോജിനി (68), ദിവ്യ–വിനീത് ദമ്പതികളുടെ മക്കളായ അഭിൻദേവ് (12), അഖിൽദേവ് (9) എന്നിവർക്കാണ് പരുക്ക്.
ശനിയാഴ്ച രാവിലെയാണ് ഒൻപതംഗ സംഘം പനമണ്ണയിൽ നിന്നു ബെംഗളൂരുവിലേക്കു പോയത്. വിനീതിന്റെ സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര. ഞായറാഴ്ച പകൽ മുഴുവൻ ബെംഗളൂരുവിലെ പ്രധാന കേന്ദ്രങ്ങൾ കണ്ട ശേഷം രാത്രി പതിനൊന്നോടെയാണ് നാട്ടിലേക്കു പുറപ്പെട്ടത്. രാവിലെ ഏഴോടെ പനമണ്ണയിലെത്തുമെന്നു ബന്ധുക്കൾക്കും സുഹൃത്തുകൾക്കും വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതിനിടെയായിരുന്നു കാറിന്റെ ടയർ പഞ്ചറായത്.
ടയർ മാറ്റി യാത്ര തുടങ്ങാനിരിക്കെയാണ് അപകടം. മരിച്ച ദിവ്യയും ദീപക്കും കാറിനുള്ളിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിൽ ലോറിയിടിച്ചതെന്നാണു പൊലീസ് നൽകിയ വിവരം എന്ന് ഇവരുടെ അച്ഛൻ രവീന്ദ്രന്റെ സഹോദരൻ ഗിരിജൻ പറഞ്ഞു. കുടുംബസമേതം യാത്രകൾ പോകുന്നത് ഇവർക്കു പതിവായിരുന്നു.






