പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് മനുഷ്യരുടെ ജീവിതശൈലിയിൽ വളരെയേറെ മാറ്റം സംഭവിച്ചിട്ടുണ്ട്. അതിനാൽത്തന്നെ പ്രായമേറിയവരിൽ കണ്ടിരുന്ന പല രോഗങ്ങളും ഇന്ന് കുട്ടികളെ ബാധിക്കുന്നു. ജങ്ക് ഫുഡുകൾ സ്ഥിരമായി കഴിക്കുന്നതും ശീതളപാനീയങ്ങൾ കുടിക്കുന്നതും വ്യായാമം ഇല്ലാത്തതുമെല്ലാം ഇതിനൊരു കാരണമാണ്. റെഡ് ബുൾ, മോൺസ്റ്റർ, പ്രൈം തുടങ്ങിയ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുള്ള എനർജി ഡ്രിങ്കുകൾ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് വിൽക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് യുകെ സർക്കാർ.
ഇന്നലെയാണ് പുതിയ തീരുമാനത്തെ കുറിച്ച് സർക്കാർ അറിയിച്ചത്. വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും കുട്ടികളിലെ മരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. കുട്ടികളിലെ പൊണ്ണത്തടി കുറയ്‌ക്കാൻ ഈ നിരോധനം വഴിവയ്‌ക്കുമെന്നും ഉറക്കം മെച്ചപ്പെടുത്തി പഠനത്തിൽ പുരോഗതിയുണ്ടാക്കാൻ ഇത് സഹായിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പല്ല് നശിക്കുക, ശരീരഭാരം വർദ്ധിക്കുക, ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയാതെ വരിക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം എനർജി ഡ്രിങ്കുകളാണെന്ന് ആരോഗ്യവിദഗ്ദ്ധരും അദ്ധ്യാപകരും ദന്തഡോക്‌ടർമാരും വളരെക്കാലം മുമ്പുതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതിന് വളരെക്കാലമായി കാത്തിരുന്ന നടപടിയാണിതെന്നും പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
നേരത്തേതന്നെ പല വലിയ സൂപ്പർമാർക്കറ്റുകളിലും 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ നൽകിയിരുന്നില്ല. പുതിയ നിരോധനം വരുന്നതോടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്.










